ആര്‍സി ഇന്നു മുതല്‍ ഓണ്‍ലൈനില്‍; ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

അച്ചടി തടസ്സപ്പെട്ടതിനാല്‍ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നല്‍കും.
RC will be online from today; copies will be available on Digi Locker and M Parivahan
എം പരിവാഹന്‍
Updated on

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ രേഖകളും(ആര്‍സി) ശനിയാഴ്ച മുതല്‍ ഡിജിറ്റലായി മാറും. അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തി. കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവയിലും ആര്‍സിയുടെ ഡിജിറ്റല്‍ പകര്‍പ്പ് ലഭിക്കും.

അച്ചടി തടസ്സപ്പെട്ടതിനാല്‍ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നല്‍കും. കാര്‍ഡിനുള്ള തുക ഈടാക്കിയിട്ടുള്ളതിനാല്‍ അച്ചടി പുനരാരംഭിക്കുമ്പോള്‍ ഇവ വിതരണം ചെയ്യും. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അച്ചടിക്കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിനു പ്രതിഫലം നല്‍കാത്തതിനെത്തുടര്‍ന്നാണ് കാര്‍ഡ് വിതരണം തടസ്സപ്പെട്ടത്.

10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇതു നല്‍കാത്തതിനാല്‍ അച്ചടി പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാര്‍ഡ് വിതരണം പൂര്‍ണമായി ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തികനേട്ടം വാഹന ഉടമയ്ക്കുണ്ടാകില്ല. ഫീസ് ഇനത്തില്‍ സര്‍ക്കാരിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാന്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സിലും ഇതേ രീതി അവലംബിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോള്‍ സര്‍ക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്ന് ധനവകുപ്പ് കര്‍ശന നിലപാട് എടുത്തതിനെത്തുടര്‍ന്നാണിത്.

വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിനാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. ആര്‍സി അച്ചടിക്കാതെ അപേക്ഷയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകില്ല. മറ്റു സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും കഴിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com