'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല'- വിദ്യാർഥികളുടെ കൊലവിളി

കൊലക്കുറ്റം ചുമത്തി പൊലീസ്. വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും
Thamarassery student threat shahbas
മുഹമ്മദ് ഷഹബാസ് ടെലിവിഷൻ സ്ക്രീൻ ഷോട്ട്
Updated on
1 min read

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. 'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല' - എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ലെന്നും തള്ളിപ്പോകുമെന്നും മറ്റൊരു വിദ്യാർഥി പറയുന്നതും വോയ്സ് ചാറ്റിലുണ്ട്.

അതിനിടെ സംഭവത്തിൽ പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് വിദ്യാർഥികളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. വിദ്യാർഥികളെ കൂട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ രക്ഷിതാക്കൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. സിജെഎം കോടതിയിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുമെന്നു മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

ആക്രമണം ആസൂത്രിതമാണെന്നതിന്റെ തെളിവുകളാണ് ശബ്ദ സന്ദേശത്തിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്. തിരിച്ചടിക്കാനായി ട്യൂഷൻ സെന്ററിനു സമീപം എത്താനായിരുന്നു ആഹ്വാനം.

എളേറ്റിൽ വട്ടോളി എംജെ ​ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സം​ഘർഷത്തിനു കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടൽ.

ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും വി​ദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനു ശേഷം സമൂഹ മാധ്യമത്തിലൂടെ ഇരു വിഭാ​ഗവും തമ്മിൽ വാക്കു തർക്കവുമുണ്ടായിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കു ശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.

വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞതിനു ശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്എസ്എസ് വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്നാണ് ഏറ്റുമുട്ടിയത്. വൈകീട്ട് ആറരയോടെ താമരശ്ശേരി- വെഴുപ്പൂർ റോഡിലെ ചയക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെ നിന്നു പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തു വച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.

സംഘർഷത്തിനിടെ മുഹമ്മദ് ഷഹബാസിനു മർദ്ദനമേറ്റ് തലയ്ക്കു പരിക്കേൽക്കുകയായിരുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു മർദ്ദനമെന്നു വിദ്യാർഥികൾ പൊലീസിനെ അറിയിച്ചത്. അതേസമയം താമരശ്ശേരിയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com