'കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നു, മാധ്യമങ്ങൾക്ക് എന്തിനാണ് ഇത്ര വിരോധം?'- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സമ്മേളന സമാപന വേദിയിൽ പിണറായി വിജയൻ
സമാപന വേദിയിൽ കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ, പ്രകാശ് കാരട്ട് എന്നിവർക്കൊപ്പം പിണറായി വിജയൻ
സമാപന വേദിയിൽ കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ, പ്രകാശ് കാരട്ട് എന്നിവർക്കൊപ്പം പിണറായി വിജയൻഫെയ്സ്ബുക്ക്
Updated on

കൊല്ലം: കേന്ദ്ര സർക്കാരിനേയും മാധ്യമങ്ങളേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‌‌‍

'കേന്ദ്രം കേരളത്തോടു ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നു. ഈ നാടിനൊപ്പം നിൽക്കേണ്ട ഘട്ടത്തിൽ ഇവിടുത്തെ പല സംവിധാനങ്ങളും ഈ നാടിനൊപ്പം നിൽക്കേണ്ടേ. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിൽ നിന്നു കരകയറേണ്ടേ. അതിനാവശ്യമായ സഹായം കേന്ദ്ര സർക്കാൽ നൽകേണ്ടേ. കേന്ദ്രത്തിനു അതിനു ബാധ്യതയില്ലേ. നിങ്ങൾക്ക് ആ ബാധ്യതയുണ്ടെന്നു പറയാൻ കേരളത്തിലെ വിവിധ സംവിധാനങ്ങൾ തയ്യാറാകേണ്ടേ. തയ്യാറായോ.'

'നാടിന്റെ പൊതുവികാരം ഉയർത്തിക്കൊണ്ടുവരാൻ ബാധ്യതപ്പെട്ട മാധ്യമങ്ങളിൽ ഏറിയ കൂറും സ്വീകരിക്കുന്ന നിലപാട് എന്താണ്. നാം കാണുന്നില്ലേ. ഇന്ത്യയിൽ കേന്ദ്ര ഗവൺമെന്റിനെ ഉയർത്തി കാണിക്കാൻ വ്യഗ്രത കാണിക്കുന്ന ഒട്ടേറെ മാധ്യമങ്ങളുണ്ടെന്നു നമുക്കറിയാവുന്ന കാര്യമാണ്. നമ്മുടെ നാടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് എടുക്കാനോ അതിനെ തുറന്നു കാണിക്കാനോ സാധിക്കുന്നില്ല. കേന്ദ്രത്തിന്റെ രാഷ്ട്രീയ നിലപാടനുസരിച്ചുള്ള വിരോധം മനസിലാക്കാം. എന്നാൽ ഇവിടുത്തെ മാധ്യമങ്ങൾക്ക് എന്തിനാണ് വിരോധം. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ മഹാഭൂരിഭാഗം മാധ്യമങ്ങളും ഈയൊരു നിലപാടല്ലേ സ്വീകരിക്കുന്നത്.'

'നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. വികസനത്തിനു ഉതകുന്ന നിക്ഷേപം വരണമെന്നു സമ്മേളനം അടിവരയിടുന്നു. കേരളം വലിയ തോതിൽ മാറിയെന്നു രാജ്യം തന്നെ അംഗീകരിക്കുന്നു. കേരളത്തെ പല തരത്തിലും തള്ളിപ്പറയുന്ന മാധ്യമങ്ങൾ പോലും സംസ്ഥാനത്തിന്റെ പുതു വളർച്ചയെ അംഗീകരിക്കുന്നു. അതാണ് നിക്ഷേപക സംഗമത്തിൽ കണ്ടത്.'

'ഏറ്റവും വിജയകരമായി സമാപിച്ച സമ്മേളനമാണിത്. എത്രമാത്രം കരുത്ത് പാർട്ടിക്ക് നേടാൻ കഴിഞ്ഞു എന്ന് ഈ സമ്മേളനം കാണിക്കുന്നു. ശരിയായ രീതിയിൽ സിപിഎം പ്രവർത്തിച്ചു വന്നതിന്റെ ഫലമാണ് ഈ രീതിയിൽ ഉള്ള കരുത്തിലേക്ക് പാർട്ടിക്ക് വളരാൻ കഴിഞ്ഞത്. സമ്മേളനം ചർച്ച ചെയ്തതു പാർട്ടിയുടെ വളർച്ചയാണ്. സിപിഎമ്മിനെ കൂടുതൽ ജനപിന്തുണയിലേക്ക് എങ്ങനെ വളർത്താനാകും എന്ന ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പാർട്ടി എത്തി. ഈ മൂന്നു വർഷക്കാലം വലിയ പ്രതിസന്ധി നരിടേണ്ടി വന്ന കാലമാണ്'- അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com