തന്ത്രിമാര്‍ സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട; വിശ്വാസത്തിനു സര്‍ട്ടിഫിക്കറ്റ് ചോദിക്കരുത്: സ്വാമി സച്ചിദാനന്ദ

'വിശ്വാസികളായ അഹിന്ദുക്കൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കണം'
Swami Satchidananda
സ്വാമി സച്ചിദാനന്ദ ഫയൽ
Updated on
2 min read

തിരുവനന്തപുരം: ക്ഷേത്രം തന്ത്രിമാരുടെ അധികാരങ്ങള്‍ താന്ത്രിക, വൈദിക കാര്യങ്ങളില്‍ മാത്രമാണെന്നും സാമൂഹിക വിഷയങ്ങളില്‍ അവര്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ക്ഷേത്രങ്ങളില്‍ ഹിന്ദുവല്ലാത്ത വിശ്വാസികള്‍ക്കു പ്രവേശനം നല്‍കണമെന്നതും പുരുഷന്മാര്‍ക്കു മേല്‍വസ്ത്രം ധരിച്ചു പ്രവേശനത്തിന് അനുമതി നല്‍കണമെന്നതുമെല്ലാം സാമൂഹിക വിഷയങ്ങളാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ക്ഷേത്ര ആചാരങ്ങളില്‍ ചരിത്രപരമായ പരിഷ്‌കാരങ്ങള്‍ തന്ത്രിമാരുടെ അനുമതിയോടെ നേടിയെടുത്തവയല്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങള്‍ വ്യത്യസ്തമായ താന്ത്രിക ആരാധനാക്രമം പിന്തുടരുന്നു എന്ന തന്ത്രിമാരുടെ വാദം അദ്ദേഹം തള്ളി.

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കുക, പുരുഷ ഭക്തര്‍ക്ക് ഷര്‍ട്ട് നിരോധനം നീക്കുക തുടങ്ങിയ ഞങ്ങളുടെ ആവശ്യങ്ങള്‍ സാമൂഹിക വിഷയങ്ങളാണ്. തന്ത്രിമാര്‍ക്ക് ഈ വിഷയങ്ങളില്‍ ഒരു പങ്കുമില്ല. പ്രധാന ക്ഷേത്രങ്ങളില്‍ തന്ത്രി സ്ഥാനം ചില സമുദായങ്ങളുടെ പാരമ്പര്യ അവകാശമായി നിക്ഷിപ്തമാക്കിയിരിക്കുന്ന നിലവിലെ രീതിയും എതിര്‍ക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ദേവസ്വം ജോലികള്‍ ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യണമെന്നും സ്വാമി സച്ചിദാനന്ദ നിര്‍ദ്ദേശിച്ചു. പുരോഹിതര്‍ മുതല്‍ ഓഫീസ് ജോലികള്‍ വരെയുള്ള ഏകദേശം 90 ശതമാനം ദേവസ്വം ജോലികളും ഉയര്‍ന്ന ജാതിക്കാരാണ് വഹിക്കുന്നത്. ഭാവിയിലെ നിയമനങ്ങളില്‍ എല്ലാ സമുദായങ്ങളുടെയും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണം. സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.

സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും ആദര്‍ശങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ക്ഷേത്രാചാരങ്ങളില്‍ സമഗ്രമായ പരിഷ്‌കരണം നടത്തേണ്ട സമയമാണിതെന്ന് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിശ്വാസികളായ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം സാധ്യമാക്കുന്നതിനായി ഒരു കാമ്പയിന്‍ ആരംഭിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുകയെന്ന് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

ശ്രീനാരായണ ഗുരു വിളിച്ചുചേര്‍ത്ത സര്‍വമതസമ്മേളനത്തിന് ഒരു നൂറ്റാണ്ടിനുശേഷം വരുന്ന ഈ കാമ്പയിന്‍, ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കുന്ന അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുക, പുരുഷ ഭക്തര്‍ക്കുള്ള ഷര്‍ട്ട് വിലക്ക് നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്. ഗുരുവായൂരപ്പനെ സ്തുതിക്കുന്ന യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ പ്രസിദ്ധമാണ്. അവ ക്ഷേത്രത്തില്‍ ദിവസവും ആലപിക്കാറുണ്ട്. പക്ഷേ അഹിന്ദുവായതിനാല്‍ അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു. യേശുദാസിനെപ്പോലെ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കുന്ന നിരവധി അഹിന്ദുക്കളുണ്ട്. അവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണം. ഈ ആവശ്യം ഉന്നയിച്ച് ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരമനുസരിച്ച്, ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ. മറ്റ് മതങ്ങളില്‍ ജനിച്ചവര്‍ ഹിന്ദുമതത്തിലേക്ക് മതം മാറിയതായി വ്യക്തമാക്കുന്ന ആര്യസമാജത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍, അഹിന്ദുക്കള്‍ തങ്ങള്‍ ഹിന്ദുമത വിശ്വാസിയാണെന്ന് സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം നല്‍കണം. രണ്ട് മാതൃകകളും കാലഹരണപ്പെട്ടതാണ്. അഹിന്ദുക്കള്‍ അവര്‍ക്ക് വിശ്വാസമുള്ളതിനാലാണ് ക്ഷേത്രത്തിലേക്ക് വരുന്നത്. അവരോട് രേഖാമൂലമുള്ള തെളിവ് ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുത്. ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടാത്ത വടക്കേ ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളുടെ മാതൃക കേരളത്തിലെ ക്ഷേത്രങ്ങള്‍ പിന്തുടരണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com