
കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിന്റെ മുഖമായി മാറാന്‍ പോകുന്ന കൊച്ചിന്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ മേയ് 15-ഓടെ പൂര്‍ണ്ണ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. കൊച്ചിന്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ കളമശേരി മെഡിക്കല്‍ കോളജ് എന്നിവയുടെ നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരു കേന്ദ്രങ്ങളും സന്ദര്‍ശിച്ച ശേഷം വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. കാന്‍സര്‍ റിസേര്‍ച്ച് സെന്ററിന്റെ സിവില്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍, അഗ്‌നി രക്ഷാസേനയുടെ എന്‍ഒസി തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേത് ഉള്‍പ്പെടെയുള്ള ഏതാനും അനുമതികള്‍ കൂടിയാണ് ഇനി ലഭിക്കാനുള്ളത്. ഇതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ വേണമെന്ന് യോഗത്തില്‍ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ആശുപത്രിയിലേക്ക് വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലിയും അവസാന ഘട്ടത്തിലാണ്. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവ എത്രയും വേഗം സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഓപ്പറേഷന്‍ തീയേറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എറണാകുളം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. 283 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ 98 ശതമാനവും പൂത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 30-ഓടെ പൂര്‍ണ്ണ സജ്ജമാക്കുന്നതിനായി ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. നീണ്ടുപോകുന്ന സാഹചരുമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതു സംബന്ധിച്ച് കൃത്യമായ അവലോകനം നടത്താന്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മെഡിക്കല്‍ കോളജ് മാറുമെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ