പൂരാവേശം പരകോടിയില്‍; ഇലഞ്ഞിത്തറയില്‍ കൊട്ടിന്റെ പൂമഴ, നാദവിസ്മയം തീര്‍ക്കാന്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍- വിഡിയോ

ആള്‍ക്കടലില്‍ മുങ്ങി തൃശൂര്‍ നഗരം
THRISSUR POORAM 2025
Updated on
1 min read

തൃശൂര്‍: ആള്‍ക്കടലില്‍ മുങ്ങി തൃശൂര്‍ നഗരം. പൂരാവേശത്തെ പരകോടിയിലെത്തിച്ച് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം കടന്ന് പാറമേക്കാവ് ഭഗവതി ക്ഷേത്രം വലംവച്ച് ഇലഞ്ഞി ചോട്ടില്‍ എത്തിയതോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.

ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ പൂരത്തിന് രണ്ട് 'കൊമ്പന്മാരാണ് 'ഉള്ളത്. തിടമ്പേറ്റുന്നത് ഗുരുവായൂര്‍ നന്ദന്‍ ആണ്. ഏഷ്യയിലെ ഏറ്റവും ഭാരമുള്ളതും സൗമ്യനായിട്ടുള്ളതുമായ ആനയാണ് ഇത്. ഇത്തവണയും ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. ഇലഞ്ഞിത്തറ മേളത്തിനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പാണ്ടിമേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കൊപ്പം നാദവിസ്മയം തീര്‍ക്കുന്നത്. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.

വര്‍ണ്ണങ്ങളും മേളത്തിന്റെ ഗാംഭീര്യവും ഒത്തുചേര്‍ന്ന പാറമേക്കാവില്‍ അമ്മയുടെ പൂരം പുറപ്പാട് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആരംഭിച്ചത്. പതിനഞ്ച് ആനകളുടെ അകമ്പടിയോടെ ഭഗവതി പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍ ചെമ്പട മേളം കൊട്ടിയുയര്‍ന്നു. വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് ഉള്ള പുറപ്പാട് കാണാന്‍ നട്ടുച്ച വെയിലിനെ കൂസാതെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ചെമ്പട കലാശിച്ച് പാണ്ടിയുടെ ആദ്യ കോല്‍ക്കൊലുമ്പിയപ്പോള്‍ നേരം ഉച്ചിയിലെത്തി. കിഴക്കൂട്ടിന്റെ പ്രമാണിത്വത്തില്‍ മേളം കാലം കലാശിച്ചപ്പോള്‍ നിരവധി സെറ്റ് കുടകള്‍ മാറിമാറി വാനില്‍ ഉയര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com