മലയാളം പഠിച്ച് അധ്യാപികയായി; 'എന്റെ കഥ കേള്‍ക്കുക', ബിഹാര്‍ പെണ്‍കുട്ടി സുഹൃത്തിന് അയച്ച കത്ത് ആറാം ക്ലാസ് പാഠപുസ്തകത്തില്‍

10 വയസ്സുള്ളപ്പോള്‍ ബിഹാറില്‍ നിന്നും വന്ന് മലയാളം പഠിച്ച് ധരക്ഷ അധ്യാപികയായ കഥയാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുക.
Bihar woman’s memoir becomes lesson in Kerala class VI textbook
ധരക്ഷ പര്‍വീണ്‍
Updated on

ബിഹാര്‍ സ്വദേശിയായ 22 കാരിയുടെ ഓര്‍മ്മക്കുറിപ്പ് കേരളത്തിലെ ആറാം ക്ലാസ് പാഠ പുസ്തകത്തില്‍ വരുമെന്ന് സ്വപ്‌നത്തില്‍ ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഇത് സംഭവിച്ചു. ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ നിന്നുള്ള 22 വയസ്സുകാരി ധരക്ഷ പര്‍വീണ്‍ എഴുതിയ കുറിപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025-26 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് മലയാള പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 വയസ്സുള്ളപ്പോള്‍ ബിഹാറില്‍ നിന്നും വന്ന് മലയാളം പഠിച്ച് ധരക്ഷ അധ്യാപികയായ കഥയാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുക.

'എന്റെ അച്ഛന്‍ ഞങ്ങള്‍ക്ക് മുമ്പേ വന്നു. കഴിഞ്ഞ 25 വര്‍ഷമായി കേരളം അദ്ദേഹത്തിന് വീടാണ്. ഞങ്ങള്‍ ഇപ്പോള്‍ മുപ്പത്തടം തണ്ടിരിക്കല്‍ കോളനിയില്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്.'12 വര്‍ഷം മുമ്പ്, 2013 ല്‍ കേരളത്തിലെത്തിയ ധാരാക്ഷ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

2023-ല്‍ ഒരു പ്രാദേശിക ദിനപത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത വന്നതാണ് തന്റെ കുറിപ്പ് മലയാള പാഠപുസ്തകത്തില്‍ വരാന്‍ കാരണമെന്ന് ധരക്ഷ പറഞ്ഞു. പാലക്കാടുകാരനായ നാരായണന്‍ മാഷ് ഈ വാര്‍ത്ത കണ്ടു വന്നു. അന്ന് ഞാന്‍ റോഷിണി പ്രോജക്ടിന് കീഴില്‍ കരകൗശലവും മലയാളവും പഠിപ്പിക്കുന്ന ബിനാനിപുരം ജിഎച്ച്എസിലായിരുന്നു. നാരായണന്‍ മാഷ് എന്റെ സ്‌കൂളിലെ ജയശ്രീ ടീച്ചറുമായി സംസാരിച്ചു. ടീച്ചര്‍ എന്റെ വിലാസവും അദ്ദേഹത്തിന് നല്‍കി. സഹപ്രവര്‍ക്കകര്‍ക്കൊപ്പം അദ്ദേഹം എന്റെ വീട്ടില്‍ വന്നു ഒരു ദിവസം മുഴുവന്‍ ഞാനുമായി സംസാരിച്ചു. ഒരു പുസ്തകത്തിനായി മലയാളത്തില്‍ എന്തെങ്കിലും എഴുതാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു' ധരക്ഷ പറഞ്ഞു.

'ബിഹാറിലെ സുഹൃത്തിന് എഴുതിയ കത്തില്‍ കേരളത്തിലെ എന്റെ ജീവിതം, നേട്ടങ്ങള്‍, പ്രധാന സംഭവങ്ങള്‍, ഇവിടുത്തെ ആളുകള്‍ എന്നിവയെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ അത് നാരായണന്‍ മാഷിന് കൊടുത്തു. ഇത് വേണ്ട മാറ്റങ്ങള്‍ വരുത്തി ആറാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ പാഠഭാഗമായി തെരഞ്ഞെടുക്കുകയായിരുന്നു' ധരക്ഷ പറഞ്ഞു.

'ദര്‍ഭംഗയില്‍ ഏഴാം ക്ലാസ്സില്‍ പഠിച്ചിരുന്ന സുഹൃത്തിനാണ് ഞാന്‍ കത്തെഴുതിയത്. ആ പെണ്‍കുട്ടി ഇപ്പോള്‍ വിവാഹിതയാണ്. ഞാന്‍ കേരളത്തില്‍ വന്നില്ലായിരുന്നെങ്കില്‍ എന്റെ വിധിയും അതുതന്നെയാകുമായിരുന്നു. ഇവിടെ എത്തി ജിഎച്ച്എസ് ബിനാനിപുരത്ത് അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ പഠിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. മലയാളം മീഡിയം ആയിരുന്നു, എന്നാല്‍ റോഷിണി പ്രോജക്റ്റിന് കീഴിലുള്ള ക്ലാസുകളില്‍ പോകാന്‍ തുടങ്ങിയതിനുശേഷം, ഞാന്‍ ഭാഷ മനസ്സിലാക്കാന്‍ തുടങ്ങി. ചിത്രങ്ങളുള്ള പുസ്തകങ്ങളുടെ സഹായത്തോടെ മലയാളം പഠിക്കാന്‍ നന്നായി പരിശ്രമിച്ചു' ധരക്ഷ പറയുന്നു. ഇപ്പോള്‍ മലയാളം നന്നായി സംസാരിക്കുക മാത്രമല്ല, റോഷിണി പ്രോജക്റ്റിന് കീഴിലുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുട്ടികളെ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നു.

റോഷിണി പ്രോജക്റ്റിലെ തസ്തികയില്‍ ജോലി ലഭിച്ചതിനെ കുറിച്ചും ധരക്ഷ പറഞ്ഞു. 'പ്ലസ് ടു കഴിഞ്ഞ ശേഷം, ഞാന്‍ റോഷിണി പ്രോജക്റ്റിനൊപ്പം ഒരു തസ്തികയിലേക്ക് അപേക്ഷിച്ചു. അധ്യാപക തസ്തിക ലഭിക്കാന്‍ ഞാന്‍ യോഗ്യതാ പരീക്ഷയും അഭിമുഖവും പാസായി, മാതാപിതാക്കള്‍ക്കായി ഒരു വീട് പണിയുക എന്നതാണ് ഇപ്പോള്‍ തന്റെ ലക്ഷ്യം, വിവാഹം കഴിക്കുന്നതിന് മുമ്പ് എനിക്കത് പൂര്‍ത്തിയാക്കണം, സാധാരണ നിലയില്‍ ഇത്തരം കാര്യങ്ങള്‍ ആണ്‍മക്കളുടെ ഉത്തരവാദിത്തമാണ്, പക്ഷേ ഇത് മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

ബിഹാറിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിന്. ഇല്ല ഞാന്‍ ഇനി ബിഹാറിലേക്കില്ല, ഞാന്‍ ഇവിടെ താമസിക്കും, എന്റെ മാതാപിതാക്കള്‍ക്ക് പോലും തിരിച്ചുപോകാന്‍ താല്‍പ്പര്യമില്ല. ബിഹാറില്‍ ഞങ്ങള്‍ക്ക് ഇനി ഒരു ഭാവിയുമില്ല. എന്റെ രണ്ട് സഹോദരന്മാര്‍ക്കും ഇത് തന്നെയാണ് ലക്ഷ്യം' ധരക്ഷ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com