മുതലപ്പൊഴിയിൽ സംഘർഷം, പിരിഞ്ഞു പോകാതെ നാട്ടുകാർ; ഡ്രഡ്ജറും എസ്കവേറ്ററും നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

സ്ഥലത്ത് വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു.
Muthalappozhi
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷംവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം. സമരക്കാർ തടഞ്ഞുവച്ച ഉദ്യോ​ഗസ്ഥരെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടു പോയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ് സംരക്ഷണത്തിൽ പുറത്തെത്തിച്ചു. സ്ഥലത്ത് വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു.

എന്നാൽ പിരിഞ്ഞു പോകാൻ സമരക്കാർ തയാറായിട്ടില്ല. ജനൽ തകർത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. ഇന്ന് രാവിലെ തീരദേശ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലേക്കാണ് ആദ്യം മത്സ്യത്തൊഴിലാളികൾ കടന്നത്. ഉച്ചയോട് കൂടി അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി.

സമരസമിതിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിൽ ചർച്ച നടത്തി മണൽ നീക്കവുമായി ബന്ധപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ഇത് രേഖാമൂലം ഒപ്പിട്ടു നൽകിയതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വരെ കാത്തിരിക്കുമെന്നും അതിന് ശേഷം ഉറപ്പു പാലിച്ചില്ലെങ്കിൽ പൊഴി മൂടുന്ന സമരത്തിലേക്ക് പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു.

അഴിമുഖത്ത് വ്യാപകമായി അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. മൂന്ന് ദിവസമായി ഡ്രഡ്ജർ പ്രവർത്തിക്കുന്നില്ല. ഇങ്ങനെ കാലതാമസം വരുത്തുന്നതിനാൽ പൊഴി മൂടിക്കൊണ്ടുള്ള സമരത്തിലേക്ക് കടക്കുമെന്നാണ് സമരക്കാർ മുന്നറിയിപ്പ് നൽകിയത്. ചന്ദ്രഗിരി ഡ്രഡ്ജർ നാളെ മുതൽ 10 മണിക്കൂർ പ്രവർത്തിച്ച് തുടങ്ങുമെന്നും അടുത്ത ആഴ്ച മുതൽ സമയം വർധിപ്പിക്കുമെന്നും ചർച്ചയിൽ തീരുമാനിച്ചു.

ഇരുപത് മണിക്കൂർ പ്രവർത്തിപ്പിക്കണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. ചാനലിൽ കിടക്കുന്ന ടെട്രാപ്പോഡുകൾ ചൊവ്വാഴ്ച മെഷീനറി എത്തിച്ച് ബുധനാഴ്ച മുതൽ മാറ്റിത്തുടങ്ങുമെന്നും എക്‌സവേറ്ററുകൾ നാളെ മുതൽ പ്രവർത്തിച്ച് മണ്ണ് മാറ്റുമെന്നും ഉറപ്പു നൽകി. മണൽ നിക്ഷേപിക്കുന്ന വടക്ക് ഭാഗത്ത് ബണ്ട് നിർമ്മിക്കുമെന്ന് എഞ്ചിനീയർ പറഞ്ഞതായും സമരസമിതി അംഗം സജീവ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com