തലയോട്ടി ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച ഇരട്ടകളെ 18 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവിൽ വേർപെടുത്തി. വത്തിക്കാനിലെ കുട്ടികൾക്കായുള്ള ബാംബിനോ ഗസു ആശുപത്രിയിൽ 30 ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ഇരട്ടകളായ എർവിനയും പ്രെഫിനയും പൂർണമായും വേർപെടുത്തി.
തലയോട്ടിയും തലച്ചോറിന്റെ പ്രധാന രക്തക്കുഴലുകളും ഒന്നുചേർന്ന നിലയിലായിരുന്നു എർവിനും പ്രെഫിനും ജനിച്ചത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലാണ് ഇവരുടെ ജനനം. ബാംബിനോ ഗസു ആശുപത്രിയുടെ പ്രസിഡന്റ് മറിയെല്ല എനോക്ക് രണ്ടുവർഷം മുൻപ് നടത്തിയ ഒരു യാത്രയിലാണ് എർവിനെയും പ്രെഫിനെയും കണ്ടതും റോമിൽ ചികിത്സാ വാഗ്ദാനം നടത്തിയതും.
2018 സെപ്റ്റംബറിൽ അമ്മ എർമിനോടൊപ്പം കുട്ടികൾ ഇറ്റലിയിലെത്തി. ചികിത്സയുടെ ആദ്യ ഘട്ടം 2019 മെയിലാണ് ആരംഭിച്ചത്. രണ്ടാം ഘട്ടം 2019 ജൂണിൽ നടന്നു. ഇക്കഴിഞ്ഞ ജൂൺ 5 നു നടന്ന 18 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഒടവിൽ ഇരുവരെയും പൂർണമായും വേർപെടുത്തിയത്.
വളരെ അപൂർവും അതിസങ്കീർണവുമായ ഒരു കേസായിരുന്നു ഇതെന്നും ഒരു വർഷം നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ മൂന്നു ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തിയതെന്നും മെഡിക്കൽ ടീം പറയുന്നു. ഇത്തരമൊരു ശസ്ത്രക്രിയ വിജയിച്ചത് ചരിത്രത്തിൽ ആദ്യമായിരിക്കുമെന്ന് ഇവർ കൂട്ടിച്ചേർത്തു. ഇരുവരും സുഖം പ്രാപിച്ചു വരുന്നതായാണ് മെഡിക്കൽ റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates