രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുകയാണ് ഒരു വീട്. സാധാരണ കാണുന്ന പോലെയല്ല ഈ വീട് നിർമിച്ചിരിക്കുന്നത്. 'തലതിരിഞ്ഞ വീട്' എന്ന് പറയാം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്. ഈ വീടിന്റെ മുന്നിൽ നിന്ന് സെൽഫി എടുക്കാനുള്ള മത്സരമാണിപ്പോൾ സന്ദർശകർക്കിടയിൽ.
കൊളംബിയയുടെ തലസ്ഥാനമായ ബോഗോട്ടയിൽ നിന്നു 70 കിലോമീറ്റർ മാറി ഗുട്ടാവിത എന്ന സ്ഥലത്താണ് വാസ്തുകലാ വിസ്മയമെന്ന് അവകാശപ്പെടുന്ന തലകീഴായി നിൽക്കുന്ന പാർപ്പിടം. തലതിരിഞ്ഞ ഈ വീടിന്റെ ഉപഞ്ജാതാവ് വീട്ടുടമസ്ഥനായ ഫ്രിറ്റ്സ് ഷാൽ ആണ്. ഓസ്ട്രിയക്കാരനായ ഇദ്ദേഹം 22 വർഷത്തോളമായി കുടുംബ സമേതം കൊളംബിയയിലാണ് താമസം.
ഷാൽ സ്വദേശമായ ഓസ്ട്രിയയിലേക്ക് നടത്തിയ ഒരു യാത്രയാണ് ഈ തലതിരിഞ്ഞ വീടിന്റെ ആശയത്തിന് കാരണമായത്. 2015ൽ ഓസ്ട്രിയയിലേക്ക് കൊച്ചുമക്കൾക്കൊപ്പം നടത്തിയ യാത്രയിലാണ് ഇതേപോലൊരു വീട് കണ്ടത്. അന്നുതന്നെ അത്തരത്തിൽ ഒരു വീട് വേണമെന്ന മോഹം മനസിൽ കയറി. നിർമാണ പ്രവർത്തനങ്ങൾ നേരത്തെതന്നെ ആരംഭിച്ചെങ്കിലും പണി പൂർത്തിയാകുന്നത് ഇപ്പോഴാണ്. കോവിഡ് വ്യാപനം വീടുപണി വൈകുന്നതിന് കാരണമായി.
ഈ മാതൃകയിൽ ഒരു വീടിന്റെ ഡിസൈനുമായി ഫ്രിറ്റ്സ് ഷാൽ മുന്നിട്ടിറങ്ങിയപ്പോൾ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അദ്ദേഹം രണ്ടും കല്പിച്ചു തുനിഞ്ഞിറങ്ങി. വീടിന്റെ ഡിസൈൻ കണ്ട് ഷാലിന് ചെറിയ കിറുക്കാണ് എന്ന് പറഞ്ഞ് പരത്തിയവരുണ്ട്. ചിലർ തലതിരിഞ്ഞ വീടിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ പറഞ്ഞു. അതിനേയും അവഗണിച്ചാണ് ഫ്രിറ്റ്സ് ഷാൽ ഗൃഹ നിർമാണവുമായി മുന്നേറിയത്.
മേൽക്കൂര നിലത്ത് ചേർന്ന് നിൽക്കുന്ന വീട്ടീലേക്ക് കയറുമ്പോൾ മുതൽ വിസ്മയക്കാഴ്ചകളാണ്. സോഫയും ഇരിപ്പിടങ്ങളും സീലിങ്ങിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഡൈനിങ് ടേബിൾ, ക്ലോസറ്റ്, ബാത്ടബ്, ചുമരിലെ ചിത്രങ്ങൾ, വാൾ പെയിന്റിങ്, കട്ടിൽ, ടിവി യൂണിറ്റ് തുടങ്ങി സർവ്വ ഗൃഹോപകരണങ്ങളും സീലിങ്ങിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന നിലയിലാണ് ഇൻ്റീരിയറിൽ. എന്തായാലും തന്റെ വീട് കാഴ്ചക്കാർക്ക് ആസ്വാദനത്തിനു വക നൽകുന്നതിൽ ഉടമസ്ഥൻ ഹാപ്പിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates