കടലിൽ മീനിനെ പിടിക്കാനിറങ്ങിയ ആളുടെ വലയിൽ കുടുങ്ങിയത് അപൂവമായ നീല നിറത്തിലുള്ള കൊഞ്ച്. ഇംഗ്ലണ്ടിലെ പെൻസാൻസിലെ കടലിൽ മീൻ പിടിക്കാനിറങ്ങിയ ടോം ലാംബേൺ എന്നയാൾക്കാണ് നീല നിറത്തിലുള്ള കൊഞ്ചിനെ കിട്ടിയത്. ഒരടി നീളമുള്ള കൊഞ്ചിന്റെ ചിത്രങ്ങൾ പകർത്തിയ ശേഷം ടോം അതിനെ കടലിലേക്കു തന്നെ തിരികെ വിട്ടു.
ഇതാദ്യമായാണ് കടലിൽ നിന്നു അപൂർവമായ ഒരു ജീവിയെ തനിക്ക് ലഭിക്കുന്നത് എന്ന് ടോം വ്യക്തമാക്കി. കൊഞ്ചുകളെ പിടിക്കുന്നതിന് നിശ്ചിത വലുപ്പം വേണം എന്നാണ് കോൺവാളിലെ നിയമം. എന്നാൽ തനിക്ക് ലഭിച്ച കൊഞ്ചിന് നിയമപ്രകാരമുള്ള വലുപ്പം എത്തിയിട്ടില്ലാത്തതിനാലാണ് തിരികെ കടലിലേക്കു വിട്ടത്. കൊഞ്ചിന്റെ ചിത്രങ്ങൾ ഉടൻതന്നെ നാഷണൽ ലോബ്സ്റ്റർ ഹാച്ചറിക്ക് അയച്ചുകൊടുക്കുകയായിരുന്നു. 20 ലക്ഷത്തിൽ ഒരെണ്ണത്തിന് മാത്രമാണ് ഈ അപൂർവ നിറം ഉണ്ടാവുകയെന്ന് നാഷണൽ ലോബ്സ്റ്റർ ഹാച്ചറിയുടെ വക്താവ് വ്യക്തമാക്കി.
നീല കൊഞ്ചുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ജനിതകപരമായ തകരാർ മൂലമാണ് കൊഞ്ചുകൾക്ക് നീല നിറം ലഭിക്കുന്നതെന്ന് കണക്റ്റിക്കട്ട് സർവകലാശാലയിലെ പ്രൊഫസറായ റൊണാൾഡ് ക്രിസ്റ്റൻസെൻ 2005ൽ കണ്ടെത്തിയിരുന്നു. മറ്റു കൊഞ്ചുകളിൽ നിന്നു നിറ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഇര പിടിയന്മാർക്ക് ഇവയെ വേഗത്തിൽ കണ്ടെത്താനാവും. നീല കൊഞ്ചുകളുടെ എണ്ണം കുറയുന്നതിന് ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. നീല കൊഞ്ചുകളെ കണ്ടെത്തുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് പലരുടെയും വിശ്വാസം. അതിനാൽ ഇവയെ പിടികൂടിയാലും അധികമാരും ഭക്ഷണമാക്കാറില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates