ബാഡ് ബോയ് ബില്യണയേഴ്‌സ്: ഇന്ത്യ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിൽ മുംബൈയിലെ തെരുവിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ഈ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഷഹീന തന്റെ പഴയവീടിന്റെ ചിത്രം ചൂണ്ടിക്കാട്ടിയത്. സ്വന്തമായി ഒരു കമ്പ്യൂട്ടർ എന്നത് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ആ പെൺകുട്ടി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയിലെ ജീവനക്കാരിയാണ്. മുംബൈയിലെ തെരുവിൽ ജനിച്ചു വളർന്ന് മൈക്രോസോഫ്റ്റിൽ ജോലി നേടിയ തന്റെ സ്വന്തം കഥയാണ് ഷഹീന അട്ടർവാല എന്ന യുവതി ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
ഫോട്ടോയിൽ കാണുന്ന അനേകം വീടുകളിൽ ഒന്ന് എന്റേതാണ്. 2015-ൽ ഇവിടം വിടുന്നതുവരെ ഇതായിരുന്നു എന്റെ വീട്. ഒരുകാലത്ത് റോഡരികിൽ കിടന്നുറങ്ങിയിരുന്ന ഞാൻ ഇന്ന് മുംബൈയിലെ വിശാലമായ അപ്പാർട്ട്‌മെന്റിലാണ് താമസം, ഷഹീന ചിത്രങ്ങൾക്കൊപ്പം ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിൽ നിന്ന് മുംബൈയിലെത്തിയ വഴിയോരക്കച്ചവടക്കാരനായിരുന്നു ഷഹീനയുടെ അച്ഛൻ. ബാന്ദ്രാ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ദർഗ ഗള്ളി തെരുവിലായിരുന്ന ഇവർ താമസിച്ചിരുന്നത്.
2021-ൽ ഞാനും എന്റെ കുടുംബവും ഒരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറി. ഇവിടെ നിന്ന് ഞങ്ങൾക്ക് ആകാശം കാണാം. നല്ല സൂര്യപ്രകാശവും വായുസഞ്ചാരവും ഉള്ള അപ്പാർട്ട്മെന്റ്. പക്ഷികളും പച്ചപ്പും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. വഴിയോരക്കച്ചവടം നടത്തുകയും റോഡിൽ ഉറങ്ങുകയും ചെയ്തിരുന്ന ഞങ്ങൾക്ക് ഒരു നല്ല ജീവിതം ഒരു സ്വപ്നം മാത്രമായികുന്നു. പക്ഷെ ഭാഗ്യം, കഠിനാധ്വാനം, ഷഹീന കുറിച്ചു.
സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഷഹീന ആദ്യമായി കംപ്യൂട്ടർ കണ്ടത്. കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നവർക്ക് അനേകം അവസരങ്ങളുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. പക്ഷെ കംപ്യൂട്ടർ ക്ലാസുകളിൽ പങ്കെടുക്കാൻ ഷഹീനയുടെ സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. പക്ഷെ അതൊന്നും ഷഹീനയെ തളർത്തിയില്ല. നിരസിക്കപ്പെട്ടിട്ടും സാങ്കേതികവിദ്യാ മേഖലയിൽ ജോലി കെട്ടിപ്പടുക്കാൻ അവൾ സ്വപ്‌നം കണ്ടു. കംപ്യൂട്ടർ ക്ലാസിൽ പങ്കെടുക്കുന്നതിന് പണം കടം മേടിക്കാൻ ഷഹീന അച്ഛനെ നിർബന്ധിച്ചു. പിന്നെ സ്വന്തമായി ഒരു കംപ്യൂട്ടർ മേടിക്കണമെന്നായി ആഗ്രഹം. അതിനായി ഉച്ചയൂണ് ഉപേക്ഷിച്ചു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്ര കാൽനട ആക്കി.
കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽനിന്ന് പതിയെ ഡിസൈനിങ്ങിലേക്ക് ഞാൻ ചുവടുവെച്ചു. കാരണം, ഡിസൈനിങ്ങിൽ മികച്ച ഭാവി ഉണ്ടാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. മൈക്രോസോഫ്റ്റിൽ ഡിസൈൻ ലീഡറാണ് ഷഹീന ഇപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates