

സാധാരണ കുടുംബത്തില്‍ ജനിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തെത്തിയ ഡോ. വി നാരായണന്റെ ജീവിതം വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാണ്. കഠിനാധ്വാനവും ലക്ഷ്യങ്ങളും മനുഷ്യന്റെ ഉയര്‍ച്ചയിലെ നിര്‍ണായക ഘടകങ്ങളാണെന്നു അദ്ദേഹം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സില്‍' അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ചും ഐഎസ്ആര്‍ഒയുടെ തലപ്പത്തെത്തിയതും വിശദീകരിച്ചു. ബഹിരാകാശ ശാസ്ത്ര മേഖല അനന്തമായ സാധ്യതകള്‍ ഉള്ളതാണെന്നും അതിലേക്ക് എത്തിപ്പെടാനുള്ള പരിശ്രമങ്ങള്‍ പുതു തലമുറയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികൾ നിറഞ്ഞ വഴി
'ഞാന്‍ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എളിയ ജീവിത പശ്ചാത്തലമായിരുന്നു. പഠിക്കുമ്പോള്‍, സ്ഥലത്തെക്കുറിച്ചടക്കം വലിയ അറിവുകളൊന്നും എനിക്കില്ലായിരുന്നു. എല്ലാ ക്ലാസിലും ഒന്നാം റാങ്ക് വാങ്ങണമെന്ന ചിന്തയാണ് എപ്പോഴും. സ്‌കൂള്‍ പഠനത്തിനു ശേഷം പോളിടെക്‌നിക് കോഴ്സിനാണ് ചേര്‍ന്നത്. ഒന്നാം റാങ്കോടെ പാസായി. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി എന്റെ ഉപരി പഠനത്തിനു തടസമായിരുന്നു. ഞാന്‍ ഒരു സൈക്കിള്‍ കമ്പനിയില്‍ ചേര്‍ന്നു. അങ്ങനെയാണ് എന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഇസ്രോ ഞാന്‍ ജോലി ചെയ്യുന്ന നാലാമത്തെ സ്ഥാപനമാണ്.'
'കഴിവിന്റെ പരമാവധി സ്ഥാനപത്തിന്റെ ഉന്നമനത്തിനായി ചെലവിടുക എന്നതാണ് എന്റെ പോളിസി. എല്ലാ ജീവനക്കാരും ഉയര്‍ന്ന റാങ്കുള്ളവരാണ് ഇവിടെ. നിങ്ങള്‍ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യുക. ബാക്കി സിസ്റ്റത്തിനു വിടുക. ഐഎസ്ആര്‍ഒ ഒരാളുടെ വികാസത്തിനു യോജിച്ച ഇടമാണ്. കഠിനാധ്വാനം ചെയ്താല്‍ ഏതൊരാള്‍ക്കും തലപ്പത്തെത്താം.'
'ചെയര്‍മാന്‍ എന്ന നിലയില്‍ 20,000 ഐഎസ്ആര്‍ഒ ജീവനക്കാരുടെ സന്തോഷം ഉറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള ഇടം നന്നായി ഒരുക്കിക്കൊടുത്താല്‍ എല്ലാവരും അതിനൊപ്പം അനായാസം സഞ്ചരിക്കും. മെറിറ്റ് മാത്രമാണ് ഐഎസ്ആര്‍ഒ പരിഗണിക്കുന്നത്. മറ്റൊരു വശവും സ്ഥാപനം നോക്കുന്നില്ല. മെറിറ്റിനെ ഐഎസ്ആര്‍ഒ ബഹുമാനിക്കുന്നു.'
കുടുംബത്തിന്റെ പിന്തുണ അനിവാര്യം
'ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ കാരണം പലപ്പോഴും കുടുംബ ജീവിതത്തില്‍ പലതരം വിട്ടുവീഴ്ചകള്‍ക്കും നാം നില്‍ക്കേണ്ടി വരും. എന്റെ ഭാര്യ പിഎച്ഡിയാണ്. വിദേശത്ത് മികച്ച അവസരങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. പക്ഷേ എനിക്ക് ഐഎസ്ആര്‍ഒയില്‍ തുടരാനായിരുന്നു ആഗ്രഹം. അതോടെ അവര്‍ അവരുടെ പ്രൊഫഷണല്‍ മോഹങ്ങള്‍ ത്യജിച്ചു എനിക്കൊപ്പം നിന്നു. ഇത്തരം ജോലികള്‍ക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ മികവോടെ പ്രവൃത്തിക്കാന്‍ സാധിക്കു.'
'ബഹിരാകാശ ശാസ്ത്ര മേഖലയില്‍ മറ്റ് രാജ്യങ്ങള്‍ ആറ് വര്‍ഷം കൊണ്ടു നേടിയ ഏതെങ്കിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നാം 24 മാസം ലക്ഷ്യം വയ്ക്കുമ്പോള്‍ ഒരാള്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. അത്തരം ഘട്ടങ്ങളില്‍ നമുക്ക് പ്രോത്സാഹനം വേണം. ആളുകള്‍ സന്തുഷ്ടരാണെന്നു ഉറപ്പാക്കണം. തിരക്കേറിയ സമയങ്ങളായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട പലതും നമുക്ക് വേണ്ടെന്നു വയ്‌ക്കേണ്ടി വരും. അത്തരമൊരു അന്തരീക്ഷമല്ലെങ്കില്‍ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കഴിയില്ല. ഞാന്‍ 13 ചെയര്‍മാന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആളാണ്. അവരെല്ലാം എന്നെ ഏറെ പ്രചോദിപ്പിച്ചവരുമാണ്'- അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
