

കാസർകോട്: 81-ാം വയസ്സിലും സംഗീതത്തില്‍ വിസ്മയം തീര്‍ക്കുകയാണ് ഡോ. ഉസ്താദ് ഹസ്സന്‍ ഭായ്. ഷെഹനായ്, വയലിന്‍, തബല തുടങ്ങി 35 ലധികം സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന അപൂര്‍വ കലാപ്രതിഭയാണ് ഹസ്സന്‍ ഭായ്. നിരവധി സിനിമ-നാടക-ആല്‍ബങ്ങളിലായി ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് ഇദ്ദേഹം സംഗീതം പകര്‍ന്നത്. നൂറുക്കണക്കിന് പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.
വാരാണസിയിലെ ശുദ്ധസംഗീതത്തിന്റെ വാദകന്‍ ഉസ്താദ് ബിസ്മില്ലാഖാൻ അനുഗ്രഹിച്ചരുളിയ ആശീര്‍വാദമാണ് ഡോ. ഉസ്താദ് ഹസ്സന്‍ ഭായ്‌യുടെ സംഗീത ജീവിതം. ഷെഹനായ്, വയലിന്‍, കീബോര്‍ഡ്, തബല, ഓടക്കുഴല്‍, സരോദ്, സിത്താര്‍, ഗിത്താര്‍, ബസ്രാജ്, ദില്‍റുബാ, വീണ, രുദ്രവീണ, മോഹന വീണ തുടങ്ങി പഠിച്ചെടുത്തത് 35 ലധികം സംഗീത ഉപകരണങ്ങള്‍. ലോകത്തില്‍ തന്നെ ഇത്രയധികം വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രതിഭ ഒരുപക്ഷേ ഹസ്സന്‍ ഭായി മാത്രമായിരിക്കും.
കുട്ടിക്കാലത്ത് ഷെഹനായ് പഠിക്കണമെന്ന മോഹമാണ് അദ്ദേഹത്തെ മുംബൈയിലെത്തിച്ചത്. അവിടെ ഒരു സംഗീത സദസില്‍ വച്ച് ഉസ്താദ് ബിസ്മില്ലാഖാനെ പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഗുരു തെളിച്ച സംഗീതത്തിന്റെ വഴിയിലൂടെ പിന്നീടുള്ള ജീവിതം. ആ സംഗീതമാന്ത്രികന്‍ നല്‍കിയ സ്നേഹസമ്മാനമായ ഷെഹനായിയില്‍ തന്നെയാണ് അന്നുതൊട്ടിന്നോളം ഹസ്സന്‍ ഭായിയുടെ സംഗീതം ഒഴുകിയത്. പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ ഇടയ്ക്ക് വാരണാസിയില്‍ പോയി ഗുരുസ്മൃതി കുടീരം സന്ദര്‍ശിക്കാറുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംഗീതത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ജീവിതം അദ്ദേഹത്തിന് അത്ര താളാത്മകമായിരുന്നില്ല. ഭാര്യയുടെ അപ്രതീക്ഷിത മരണവും ആണ്‍മക്കളുടെ രോഗവും കടബാധ്യതയുമാണ് അദ്ദേഹത്തെ വലയ്ക്കുന്നത്. കാസര്‍കോട് ചട്ടഞ്ചാലിനടുത്ത് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് പണിയുന്ന വീട് ഇനിയും പൂര്‍ത്തിയായില്ല. കോളിയടുക്കത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇപ്പോള്‍ താമസം. തലശ്ശേരിയിലെ കേയീ കുടുംബാംഗമായ ഉസ്താദ് ഹസ്സന്‍ ഭായ് 60 വര്‍ഷം മുമ്പാണ് കാസര്‍കോടെത്തുന്നത്.
കുറച്ചുവര്‍ഷം മുമ്പ് ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഗുരുപൂജ അവാര്‍ഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം, മഹാരാഷ്ട്രാ, പശ്ചിമ ബംഗാള്‍, ഡല്‍ഹി സര്‍ക്കാരുകളുടെ നൂറുക്കണക്കിന് പുരസ്‌കാരങ്ങളും മറ്റു അംഗീകാരങ്ങളും ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates