തിമിംഗല സ്രാവിന്റെ ശരീരത്തിന് കുറുകെ കുടുങ്ങിക്കിടന്ന കൂറ്റൻ വടം അറുത്തുമാറ്റി അതിനെ സ്വതന്ത്രമാക്കുന്ന ആഴക്കടൽ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആഴക്കടലിൽ ഡൈവിങ്ങിനെത്തിയ മുങ്ങൽ വിദഗ്ധരാണ് തിമിംഗലത്തിന് രക്ഷകരായത്. മാൽഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം.
മകാന മാൽഡീവ്സ് ടൂർ ഏജൻസിയിലെ മുങ്ങൽ വിദഗ്ധരായ സൈമൺ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിനോദസഞ്ചാരിളുമായി ബോട്ടിൽ ആഴക്കടലിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് കഴുത്തിനു സമീപത്തായി കൂറ്റൻ വടം കുടുങ്ങിക്കിടക്കുന്ന തിമിംഗലസ്രാവിനെ കണ്ടത്. ഉടൻ തന്നെ ഇവർ കടലിലേക്ക് ചാടുകയായിരുന്നു.
തിംമിംഗലം വേഗത്തിൽ നീന്തുന്നതിനാൽ കയർ അറുത്തുമാറ്റുക ദുഷ്കരമായിരുന്നു. പത്ത് മിനിറ്റോളമെടുത്താണ് തിമിംഗലത്തെ വടത്തിൽ നിന്ന് മോചിപ്പിച്ചത്. തിമിംഗലസ്രാവിന്റെ ശരീരത്തിൽ വടം ഉണ്ടാക്കിയ മുറിവുകൾ വിഡിയോ ദൃശ്യങ്ങളിൽ കാണാം. വടം മുറുകി കിടന്നിടത്ത് തൊലി പോയ വെളുത്ത പാടുകൾ കാണാനാകും. വടം മാറ്റിയപ്പോൾ അൽപ നിമിഷം ചലിക്കാതെ നിന്ന തിമിംഗലം പിന്നീട് മെല്ലെ കടലിനടിയിലേക്ക് നീന്തി മറഞ്ഞു.
മടങ്ങിയെത്തി നന്ദി പ്രകടിപ്പിക്കാനും തിമിംഗലം മറന്നില്ലെന്നത് കൗതുകകരമായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് സൈമണും അന്റോണിയോയും ഇതിനെ വിശേഷിപ്പിക്കുന്നത്. വടം എങ്ങനെയാണ് തിമിംഗലസ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയതെന്ന് ഇനിയും വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates