ഓര്‍ഫിഷുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു: സുനാമി വരുമെന്നും ലോകാവസാനമെന്നും ജപ്പാനില്‍ വ്യാപക പ്രചരണം

കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്ന് ഓര്‍ഫിഷുകള്‍ ചത്ത് കരയ്ക്കടിഞ്ഞെന്നാണ് ജപ്പാനിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 
ഓര്‍ഫിഷുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു: സുനാമി വരുമെന്നും ലോകാവസാനമെന്നും ജപ്പാനില്‍ വ്യാപക പ്രചരണം
Updated on
1 min read

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും ലോകമവസാനിക്കാന്‍ പോവുകയാണെന്നുമുള്ള ഭയത്തിലാണ് ജപ്പാന്‍കാര്‍. ജാപ്പനീസ് സമൂഹമാധ്യമങ്ങളിലും മറ്റും ഇതുതന്നെയാണ് ചര്‍ച്ച. ഓര്‍ഫിഷ് എന്ന കടല്‍മത്സ്യം ചത്ത് പൊങ്ങിയതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്ന് ഓര്‍ഫിഷുകള്‍ ചത്ത് കരയ്ക്കടിഞ്ഞെന്നാണ് ജപ്പാനിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ജാപ്പനീസ് വിശ്വാസവും നാടോടി കഥകളും പ്രകാരം ഓര്‍ഫിഷ് ദുസൂചന നല്‍കുന്ന നിമിത്തമാണ്. കടലിന്റെ 3000 അടി താഴ്ചയില്‍ ജീവിക്കുന്ന ഈ മത്സ്യത്തെ വളരെ അപൂര്‍വ്വമായി മാത്രമേ പുറത്ത് കാണാന്‍ കഴിയു. കൂടാതെ ഇതൊരു അപൂര്‍വ്വയിനം മത്സ്യം കൂടിയാണ്. ടോയാമയിലെ ഇമിസു കടല്‍തീരത്താണ് ആദ്യം നാല് മീറ്റര്‍ നീളമുളള ഓര്‍ഫിഷിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.

ഇതിന് പിന്നാലെ മറ്റ് ചിലയിടങ്ങളിലും മത്സ്യങ്ങളെ കണ്ടെത്തി. കഴിഞ്ഞ 10 ദിവസത്തിനിടയിലാണ് മത്സ്യങ്ങളെ കണ്ടെത്തിയത്. കടലിന്റെ ഇത്രയും അടി താഴെ ജീവിക്കുന്ന ഈ മത്സ്യത്തെ കണ്ടാല്‍ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. 'കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതനായാണ്' ഈ മത്സ്യത്തെ ജപ്പാന്‍കാര്‍ കാണുന്നത്.

ഭൂമികുലുക്കത്തിന് മുമ്പ് മൃഗങ്ങള്‍ക്ക് അപകടം മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. മൃഗങ്ങള്‍ പരിഭ്രാന്തി കാണിച്ചതിന് പിന്നാലെ പലയിടത്തും മുന്‍പ് ഭൂമികുലുക്കം ഉണ്ടായതായും വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. സമുദ്രത്തിന്റെ ഏറെ അടിത്തട്ടില്‍ കഴിയുന്ന ഓര്‍ഫിഷുകള്‍ക്ക് ഭൂമിയുടെ അനക്കം വളരെ നേരത്തേ തിരിച്ചറിയാന്‍ കഴിയുമെന്നും പറയപ്പെടുന്നു.

2011ല്‍ ഉണ്ടായ തൊഹോക്കു ഭൂമികുലുക്കത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരം മത്സ്യങ്ങള്‍ ചത്തുപൊന്തിയിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇഷീക്കവാ തീരത്തും മറ്റിടങ്ങളിലും ആണ് അന്ന് മത്സ്യങ്ങളെ കണ്ടെത്തിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമികുലുക്കമായിരുന്നു അത്. ഭൂമികുലുക്കം 19000 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമിയിലേക്കും നയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com