ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ അൻഷാദ് പുറത്തിറങ്ങിയ ഉടൻ മകൻ ഉമറുൾ ഫാറൂക്കിനെ വാരിപ്പുണർന്ന് ചുംബിക്കുകയായിരുന്നു. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനച്ച ഈ രംഗം സന്തോഷവും സങ്കടവും കലർന്ന നിമിഷങ്ങളാണ് ആ കുടുംബത്തിന് സമ്മാനിച്ചത്. രണ്ടുവയസ്സുള്ള മകനെ ആദ്യമായിക്കണ്ട സന്തോഷത്തിലായിരുന്നു ആ അച്ഛൻ. വാപ്പയെ ആദ്യമായി കണ്ടതിന്റെ സന്തോഷമായിരുന്നു കുഞ്ഞ് ഉമറുളിന്റെ മുഖത്തും.
സൗദിയിൽ സ്പോൺസറുടെ തടവറയിൽ നിന്നു മോചിതനായി നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് അമ്പലപ്പുഴ കാക്കാഴം സ്വദേശി അൻഷാദ്(27). എയർ അറേബ്യയുടെ വിമാനത്തിൽ ഇന്നലെ വൈകീട്ട് 6.45-നാണ് അൻഷാദ് എത്തിയത്. അൻഷാദിനെ സ്വീകരിക്കാൻ ഭാര്യ റാഷിദയും മാതാപിതാക്കളായ ജലാലുദീനും ലൈലയും സഹോദരൻ അൻസിലും എത്തിയിരുന്നു.
സൗദി പൗരന്റെ വീട്ടിലെത്തുന്ന അതിഥികൾക്കു ചായ നൽകുന്ന ജോലി എന്ന് പറഞ്ഞതനുസരിച്ചാണ് 2017 ഒക്ടോബർ 18നു അൻഷാദ് സൗദിയിലെത്തിയത്. സുഹൃത്തിന്റെ ബന്ധു നൽകിയ വിസയിൽ സൗദിയിലെത്തിയ അൻഷാദിനെ കാത്തിരുന്നത് നരകതുല്യമായ ജീവിതമായിരുന്നു. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം മരുഭൂമിയിലെ ടെന്റിൽ കൊണ്ടുപോയി ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിയാണു നൽകിയത്. പറഞ്ഞ ജോലിയെക്കുറിച്ച് തിരക്കിയപ്പോഴൊക്കെ മർദ്ദം ഏറ്റുവാങ്ങേണ്ടിവന്നു.
ഒടുവിൽ കഴിഞ്ഞ 19-ാം തിയതിയാണ് അൻഷാദ് മോചിതനായത്. ഇന്ത്യൻ ഫ്രട്ടേണിറ്റി ഫോറത്തിന്റെയും സൗദിയിലെ ഇന്ത്യൻ എംബസിയുടെയും വൊളന്റിയറായ കൊല്ലം സ്വദേശി നൗഷാദിന്റെ സംരക്ഷണത്തിലായിരുന്ന അൻഷാദ് ഉംറ കൂടി കഴിഞ്ഞാണ് നാട്ടിലേക്ക് തിരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates