മാനത്ത് കാണാം ചുവന്ന് തുടുത്ത ചന്ദ്രനെ; നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കാത്ത് ലോകം 

നൂറ്റാണ്ടിലെ വിസ്മയമായ ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലാണ് ഏറ്റവും കൃത്യമായി കാണാന്‍ കഴിയുകയെന്നും എല്ലാസ്ഥലത്തും ഗ്രഹണം ദൃശ്യമാകുമെന്നും ഡല്‍ഹിയിലെ വാനനിരീക്ഷകനായ അജയ് തല്‍വാര്‍
മാനത്ത് കാണാം ചുവന്ന് തുടുത്ത ചന്ദ്രനെ; നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കാത്ത് ലോകം 
Updated on
1 min read

ലോകം മുഴുവന്‍ ഈ വെള്ളിയാഴ്ചയിലേക്ക് കണ്ണ് തുറന്ന് കാത്തിരിക്കുകയാണ്. മഴമേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ആ ആകാശവിസ്മയം നമുക്കും കാണാം. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഒരു മണിക്കൂറും 45 മിനിറ്റും നീണ്ട് നില്‍ക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.സൂര്യനും ഭൂമിക്കും നേര്‍രേഖയിലും ഒത്ത മധ്യത്തിലുമായി ചന്ദ്രനെത്തുമെന്നാണ് കരുതപ്പെടുന്നത്. അത്യപൂര്‍വ്വമായാണ് നേര്‍രേഖയില്‍ ചന്ദ്രന്‍ എത്തുന്നത്.വെള്ളിയാഴ്ച രാത്രി 11.54 ന് ശേഷമാവും ഇന്ത്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവുക. 

നൂറ്റാണ്ടിലെ വിസ്മയമായ ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലാണ് ഏറ്റവും കൃത്യമായി കാണാന്‍ കഴിയുകയെന്നും എല്ലാസ്ഥലത്തും ഗ്രഹണം ദൃശ്യമാകുമെന്നും ഡല്‍ഹിയിലെ വാനനിരീക്ഷകനായ അജയ് തല്‍വാര്‍ പറഞ്ഞു. ചന്ദ്രന്‍ എല്ലായ്‌പ്പോഴും ഭൂമിക്കും സൂര്യനും കൃത്യം മധ്യത്തിലായി വരാറില്ല. അതുകൊണ്ടാണ് പൂര്‍ണമായ ചന്ദ്രഗ്രഹണം ദൃശ്യമാകാത്തത്. ഭൂമിയില്‍ സൂര്യന്‍ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും ചന്ദ്രോപരിതലത്തില്‍ പ്രകാശം എത്താറുണ്ട്.ചന്ദ്രനിലെത്തിയാല്‍ ഭൂമി സൂര്യനെ മറയ്ക്കുന്നത് മൂലം ഉണ്ടാകുന്ന സൂര്യഗ്രഹണം ദൃശ്യമാകുമെന്നും ശാസ്ത്രസംഘം പറയുന്നു.

ലോകമെങ്ങുമുള്ള വാനനിരീക്ഷകര്‍ക്ക് ചുവന്ന് തുടുത്ത 'ബ്ലഡ് മൂണി'നെ കാണാനുള്ള അപൂര്‍വ്വ അവസരവും വെള്ളിയാഴ്ച ലഭിക്കും. സൂര്യന്റെ നേര്‍രേഖയില്‍ വരുന്നത് കൊണ്ടാണ് ഇത്രയും ചുവപ്പുണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.

വാനനിരീക്ഷകര്‍ക്ക് മൂന്ന് ആകാശ വിസ്മയങ്ങളാണ് ജൂലൈ കാത്തുവച്ചിരുന്നത്. ജൂലൈ പതിമൂന്നിന് ഭാഗിക സൂര്യഗ്രഹണം കഴിഞ്ഞു. വെള്ളിയാഴ്ച ചന്ദ്രഗ്രഹണം. അതു കൂടാതെയാണ് ചൊവ്വാ ഗ്രഹത്തെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കുന്നത്. 31 ാം തിയതിയാണ് ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത്. പതിനഞ്ച് വര്‍ഷത്തിലൊരിക്കലാണ് ഇത് സംഭവിക്കുക. ഇന്ത്യയ്ക്ക് പുറമേ യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും സൗത്ത് അമേരിക്കയിലുമാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com