സൗരയൂഥത്തിന് പുറത്ത് മൂന്നാമത്തെ ഗ്രഹത്തെ കണ്ടെത്തിയതായി നാസ. സൗരയൂഥത്തിന് പുറത്തെ ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി അയച്ച ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ( ടെസ്സ്) ആണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. 'എച്ച്ഡി 21749ബി ' എന്നാണ് ഈ ഗ്രഹത്തിന് നാസ നൽകിയ പേര്. ടെസ്സ് ഇതുവരേക്കും കണ്ടെത്തിയ ഗ്രഹങ്ങളിൽ ഏറ്റവും വലിയ ഭ്രമണകാലമുള്ളതും ഇതിനാണ്.
കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്തു വരാൻ 36 ദിവസമാണ് എച്ച്ഡി 21749ബി എടുക്കുന്നത്. ഭൂമിയിൽ നിന്നും 53 പ്രകാശവർഷം അകലെയായാണ് പുതിയ ഗ്രഹം വലംവയ്ക്കുന്ന കുള്ളൻ നക്ഷത്രം ഉള്ളത്. സൂര്യന് സമാനമായ പ്രകാശം വർഷിക്കുന്ന നക്ഷത്രത്തിന് സമീപമായതിനാൽ തന്നെ ഈ കുഞ്ഞൻ ഗ്രഹത്തിലെ താപനില വളരെ കൂടുതലാണ് . 149 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടുള്ളതെന്നാണ് ടെസ്സിന്റെ കണ്ടെത്തൽ.
ഭൂമിയുടെ മൂന്നിരട്ടി വലിപ്പമുണ്ടെന്ന് പ്രതീക്ഷിക്കുന്ന ഗ്രഹത്തെ ഉപ നെപ്ട്യൂൺ വിഭാഗത്തിലാണ് നാസ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഭൂമിയെക്കാൾ 21 ഇരട്ടി പിണ്ഡവും ഗ്രഹത്തിനുള്ളതായി കണക്കാക്കുന്നു. ഇത്രയേറെ ചൂടുണ്ടെങ്കിലും പാറയുടെ സാന്നിധ്യം ജീവൻ നിലനിൽക്കാനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കട്ടിയേറിയ അന്തരീക്ഷവും ജലസാന്ദ്രതയും ഇവിടെ ഉണ്ടെന്നാണ് ടെസ്സ് നൽകുന്ന വിവരങ്ങളെ അപഗ്രഥിച്ച് നാസ പറയുന്നത്.
സൗരയൂഥത്തിന് പുറത്ത് മൂന്ന് ഗ്രഹങ്ങളാണ് ടെസ്സ് ഇതിനകം കണ്ടെത്തിയത്. മറ്റുള്ളവയെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ നാസ നടത്തിവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates