കൂട്ടാർ: കേരളത്തിൽ ശക്തമായ കാറ്റുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയുടെ അതിർത്തി മേഖലകളിൽ കനത്ത നാശനഷ്ടം. ഇടുക്കി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും അതിർത്തി ഗ്രാമങ്ങളിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട അതിശക്തമായ കാറ്റിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിർത്തി മേഖലയായ കൂട്ടാറിലും കരുണാപുരം പഞ്ചായത്തിലുമാണ് കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്.
കൂട്ടാർ മേഖലയിൽ ജനവാസ മേഖലയിലെ മൂന്ന് വീടുകൾക്ക് മുകളിലേയ്ക്കാണ് ഭീമാകാരമായ മരങ്ങൾ കടപുഴകി വീണത്. വീടുകളുടെ മേൽക്കൂരകളും ഭിത്തികളും മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്.
അതിർത്തി ഗ്രാമമായ കരുണാപുരം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ രണ്ടു മണിക്കൂറോളമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി അതിശക്തമായ ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണും കടപുഴകിയും അതിർത്തി മേഖലകളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു.വിളവെടുപ്പിന് പാകമായ വലിയ തോതിലുള്ള ഏലം ചെടികളും കുലച്ച വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു നശിച്ചിട്ടുണ്ട്. കൂടാതെ കുരുമുളക് കൊടികൾ പടർന്നുനിന്നിരുന്ന താങ്ങുമരങ്ങൾ ഉൾപ്പെടെ ഒടിഞ്ഞുവീണത് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇടുക്കി ഹൈറേഞ്ചിന്റെ വിവിധ മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മരച്ചില്ലകൾ ഒടിഞ്ഞ് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് വീണതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു. കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതരും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ ഉടൻ അറിയിക്കണമെന്നും മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates