ഇടുക്കി: ജില്ലയിലെ പൂപ്പാറ, രാജകുമാരി വില്ലേജുകളിൽ ഉൾപ്പെടുന്ന മുള്ളംതണ്ട് മേഖലയിൽ വൻതോതിൽ സർക്കാർ ഭൂമി കൈയേറ്റം. പ്രദേശത്തെ ഭാവിയിലുള്ള വിനോദസഞ്ചാര സാധ്യതകൾ ലക്ഷ്യമിട്ട് വൻകിട മാഫിയകൾ തെരഞ്ഞെടുപ്പ് കാലത്തിന്റെ മറവിൽ 100 ഏക്കറിലധികം ഭൂമിയാണ് കൈയേറിയിരിക്കുന്നത്. റവന്യൂ രേഖകളിൽ 'പാറപുറമ്പോക്ക്' എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ സർക്കാർ ഭൂമിയിൽ, വരാനിരിക്കുന്ന ഡിജിറ്റൽ സർവ്വേയിലൂടെ വ്യാജമായി അവകാശം സ്ഥാപിച്ചെടുക്കാനാണ് കൈയേറ്റക്കാരുടെ നീക്കമെന്ന് വ്യക്തമായിട്ടുണ്ട്. കോതമംഗലം പൈങ്ങോട്ടൂർ സ്വദേശികളും തമിഴ്‌നാട്ടിൽ നിന്നുള്ള ചില വൻകിടക്കാരുമാണ് ഈ വൻ കൈയേറ്റത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന പ്രാഥമിക സൂചനകൾ.
രാജകുമാരി വില്ലേജിലെ ബ്ലോക്ക് നമ്പർ 09, റീ-സർവ്വേ നമ്പർ 183/1, പൂപ്പാറ വില്ലേജിലെ ബ്ലോക്ക് നമ്പർ 12, റീ-സർവ്വേ നമ്പർ 111, ബ്ലോക്ക് നമ്പർ 11, റീ-സർവ്വേ നമ്പർ 369 എന്നീ സർവ്വേ നമ്പറുകളിൽ ഉൾപ്പെടുന്ന ഭൂമിയിലാണ് നിലവിൽ വ്യാപകമായ കൈയേറ്റം നടന്നിരിക്കുന്നത്. ഈ മേഖലകളിലെല്ലാം ജെ.സി.ബി (JCB) ഉൾപ്പെടെയുള്ള കനത്ത യന്ത്രങ്ങൾ എത്തിച്ച് മണ്ണ് ഒരുക്കുകയും, ഏലക്കൃഷി വൻതോതിൽ ഇറക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഭൂമിയിൽ അവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി താൽക്കാലിക ഷെഡുകളും ഇവിടെ നിർമ്മിച്ചു കഴിഞ്ഞു.
റവന്യൂ ഉദ്യോഗസ്ഥരുടെ തിരക്ക് മുതലെടുത്തു; സ്റ്റോപ്പ് മെമോയും കാറ്റിൽപ്പറത്തി
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടെയുള്ള ഭരണസംവിധാനം പൂർണ്ണമായും മറ്റ് ഔദ്യോഗിക തിരക്കുകളിലേക്ക് തിരിഞ്ഞ സമയം നോക്കിയാണ് മാഫിയ സംഘം അതീവ ആസൂത്രിതമായി മണ്ണൊരുക്കലും കൃഷിയിറക്കലും നടത്തിയത്. മേഖലയിൽ കനത്ത തോതിൽ അനധികൃത നിർമ്മാണങ്ങളും ഭൂമി രൂപമാറ്റവും നടക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് റവന്യൂ അധികൃതർ നേരത്തെ ഇവിടെ കർശനമായ 'സ്റ്റോപ്പ് മെമോ' നൽകിയിരുന്നു. എന്നാൽ ഈ ഔദ്യോഗിക ഉത്തരവിനെപ്പോലും പൂർണ്ണമായി അവഗണിച്ചുകൊണ്ടായിരുന്നു കൈയേറ്റക്കാരുടെ നിർമ്മാണ പ്രവർത്തനങ്ങൾ.
ദുരന്ത നിവാരണ നിയമ ലംഘനവും വ്യാപകം:
മുൻപ് ഇതേ സ്ഥലത്ത് കൈയേറ്റക്കാർ നിർമ്മിച്ചിരുന്ന ഭീമൻ പടുത കുളങ്ങൾ കനത്ത മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്നവയാണെന്ന് റവന്യൂ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ദുരന്ത നിവാരണ നിയമപ്രകാരം (Disaster Management Act) അധികൃതർ നേരിട്ടെത്തി ഇവ മണ്ണടിച്ചു നികത്തിയതുമാണ്. എന്നാൽ ഇതേ പടുത കുളങ്ങൾ നിലവിൽ റവന്യൂ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കൈയേറ്റക്കാർ വീണ്ടും പുനർനിർമ്മിച്ചിരിക്കുകയാണ്.
മേഖലയിലെ അതീവ പരിസ്ഥിതിലോലമായ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച വൻകിട മാഫിയകൾക്കെതിരെയും, റവന്യൂ ഉത്തരവുകൾ ലംഘിച്ചവർക്കെതിരെയും ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരമായി കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates