ഇടുക്കി: ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇടുക്കി ജില്ലാ ഭരണകൂടം പൂർണ്ണമായും പിൻവലിച്ചു. മഴക്കെടുതിയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് കാലാവസ്ഥ സാധാരണ നിലയിലായതോടെ നീക്കിയത്. കഴിഞ്ഞ ആഴ്ചയിൽ ജില്ലയിലുടനീളം പെയ്ത ശക്തമായ മഴയെ തുടർന്ന് മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ തുടങ്ങിയ പ്രധാന വിനോദസഞ്ചാര മേഖലകളിൽ വിനോദസഞ്ചാരത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.
മഴ കുറഞ്ഞതോടെ മൂന്നാർ, തേക്കടി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള സഞ്ചാരികൾക്ക് ഇനി തടസ്സങ്ങളില്ലാതെ എത്തിച്ചേരാം. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഭീഷണിയും നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. വിലക്ക് നീക്കിയതോടെ പ്രദേശത്തെ റിസോർട്ടുകളും ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പ്രാദേശിക വ്യാപാരികളും ആശ്വാസത്തിലാണ്.
കാലാവസ്ഥ അനുകൂലമായതോടെ ടൂറിസം മേഖല വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates