

മൂന്നാർ: മൂന്നാർ - ഉടുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാനയുടെ മുന്നിൽ നിന്നും ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാതയിലെ പ്രധാന മേഖലയായ എസ് വളവിനും പൊങ്കനോടക്കും ഇടയിലാണ് 'വിരിക്കൊമ്പൻ' എന്ന കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഈ സമയത്താണ് കാട്ടാന നിൽക്കുന്നത് ശ്രദ്ധിക്കാതെ യുവാവ് ബൈക്കിൽ ആനയുടെ സമീപത്തേയ്ക്ക് എത്തിയത്. ബൈക്ക് യാത്രികനെ കണ്ടതോടെ കൊമ്പൻ പെട്ടെന്ന് അക്രമിക്കാനായി മുന്നോട്ട് ആഞ്ഞടുക്കുകയായിരുന്നു. ആന ആക്രമിക്കാൻ ശ്രമിച്ചതോടെ പരിഭ്രാന്തനായ യുവാവ് തന്റെ ബൈക്ക് റോഡിൽ താഴെയിട്ട് അതിവേഗം ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവ് ഓടി മാറിയതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
അന്തർസംസ്ഥാന പാതയിലെ തന്ത്രപ്രധാനമായ ഈ വനമേഖലയിൽ കാട്ടാന നിലയുറപ്പിച്ചതോടെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. പാതയിലൂടെ കടന്നുപോകുന്ന വിനോദസഞ്ചാരികളും തദ്ദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റൂട്ടിൽ കാട്ടാനകളുടെ സാന്നിധ്യം പതിവായതിനാൽ യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates