കണ്ണൂർ: തലശ്ശേരി ചൊക്ലിയിൽ പതിനൊന്ന് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മദ്രസാധ്യാപകൻ ആറുവർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. മലപ്പുറം തവനൂർ പോത്തട്ടിപ്പാറ സ്വദേശി പാതിരിപ്പള്ളിയാലി ഹൗസിൽ മുഹമ്മദ് ബഷീറിനെയാണ് (45) ചൊക്ലി പൊലീസ് പിടികൂടിയത്. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുല്ലൂക്കര മുക്കിൽപ്പീടികയിലെ മദ്രസയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ പതിനൊന്ന് വയസ്സുകാരനായ കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്.
നിലവിൽ ജിം ട്രെയിനർ കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുന്ന അതിജീവിതനായ യുവാവ് കടുത്ത മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ കൗൺസലിങ്ങിന് വിധേയനാക്കുകയായിരുന്നു. ഈ കൗൺസലിങ് സെഷനിലാണ് കുട്ടിക്കാലത്ത് മദ്രസാധ്യാപകനിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ ഇയാൾ തുറന്നുപറഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള പ്രതി എട്ടുവർഷത്തോളം പുല്ലൂക്കരയിലെ മദ്രസയിൽ ജോലി ചെയ്തിരുന്നു. നാല് വർഷം മുൻപ് ജോലി അവസാനിപ്പിച്ച് സ്വന്തം നാടായ മലപ്പുറത്തേക്ക് മടങ്ങിയ ഇയാളെ തലശ്ശേരി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് വലയിലാക്കിയത്.
തിരൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച പുലർച്ചെ ചൊക്ലി പൊലീസിന് കൈമാറുകയായിരുന്നു. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി. ഷാജു, സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ പൂർത്തിയാക്കിയത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates