കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പുതിയ കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കോർപ്പറേഷനെതിരെ ജില്ലാ പഞ്ചായത്ത് അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് മേയർ പി ഇന്ദിര ആരോപിച്ചു. എൽഡിഎഫ്.സർക്കാരിന്റെ കാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ ആസൂത്രണമോ ഇല്ലാതെ ഏറ്റെടുത്തു നടത്തിയ ജില്ലാ ആശുപത്രി കെട്ടിട നിർമ്മാണ പദ്ധതിയിലെ പാളിച്ചകൾ മറച്ചുവെക്കാനും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കോർപ്പറേഷന്റെ തലയിൽ കെട്ടിവെക്കാനുമാണ് ജില്ലാ പഞ്ചായത്ത് ഇപ്പോൾ ശ്രമിക്കുന്നതെന്നും മേയർ വ്യക്തമാക്കി. ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ്‌ലൈൻ നിർമ്മാണത്തിന് കോർപ്പറേഷൻ അനുമതി നിഷേധിക്കുക വഴി ജില്ലാ ആശുപത്രിക്ക് വാട്ടർ കണക്ഷൻ ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നു എന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്റെ പ്രധാന ആരോപണം.
എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞ മേയർ കോർപ്പറേഷന്റെ നിലപാടിനെ ശക്തമായി പ്രതിരോധിച്ചു. ജില്ലയിലെമ്പാടുമുള്ള സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്ന അതിപ്രധാനമായ ഒരു സ്ഥാപനമാണ് കണ്ണൂർ ജില്ലാ ആശുപത്രിയെന്ന് മേയർ ഓർമ്മിപ്പിച്ചു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് സാധ്യമായ എല്ലാവിധ പിന്തുണയും നൽകാൻ കണ്ണൂർ കോർപ്പറേഷൻ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അവർ ആവർത്തിച്ചു. അതേസമയം, പദ്ധതിക്ക് വാട്ടർ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയാക്കി പൈപ്പിടൽ ജോലി ആരംഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അവകാശപ്പെട്ടിരുന്നു. കന്റോൺമെന്റ് അധികൃതരുടെ കീഴിലുള്ള റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള അനുമതിക്കായി തങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, ആശുപത്രിക്ക് വേണ്ടിയുള്ള പദ്ധതിയായതിനാൽ അതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ കോർപ്പറേഷൻ അനുമതി നൽകാത്തതാണ് നിലവിലെ പ്രതിസദ്ധിയെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വാദം.
എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ വ്യക്തമാക്കി കോർപ്പറേഷൻ ഒരു ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി. മുൻപ് മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലുണ്ടായിരുന്ന സംഗീത തിയേറ്റർ കെട്ടിടം പൊളിച്ചുമാറ്റിയാണ് എസ്എൻ പാർക്കിൽ നിലവിലെ വാട്ടർ ടാങ്ക് നിർമ്മിച്ചത്. പയ്യാമ്പലം, പള്ളിയാംമൂല തുടങ്ങിയ തീരദേശ മേഖലകളിൽ അനുഭവപ്പെട്ടിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് പിന്നീട് ഈ ടാങ്ക് വാട്ടർ അതോറിറ്റിക്ക് കൈമാറിയത്. എന്നാൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കാരണം തീരദേശ മേഖലകളിൽ ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതികൾ നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, എസ്എൻ പാർക്കിലെ ടാങ്കിൽ നിന്നും പ്രത്യേക പൈപ്പ്‌ലൈൻ വഴി ജില്ലാ ആശുപത്രിയിലേക്ക് വെള്ളം തിരിച്ചുവിട്ടാൽ അത് നിലവിൽ തന്നെ കുടിവെള്ള ക്ഷാമം നേരിടുന്ന തീരദേശവാസികളുടെ ജീവിതത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാണിക്കുന്നു.
ജില്ലാ ആശുപത്രിക്ക് ഇരുപത്തിനാല് മണിക്കൂറും തടസ്സമില്ലാത്ത ജലവിതരണം ആവശ്യമാണ്. എന്നാൽ അതിനായി നിലവിൽ കുടിവെള്ള ക്ഷാമമുള്ള മറ്റൊരു പ്രദേശത്തെ ടാങ്കിൽ നിന്നും വെള്ളം പങ്കിടാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഇതിന് പുറമെ, നിർദ്ദിഷ്ട പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ഈ അടുത്ത കാലത്ത് മാത്രം ബിഎം ആൻഡ് ബിസി.) നിലവാരത്തിൽ നവീകരിച്ച റോഡുകളും, നിലവിൽ ഡിഫക്ട് ലയബിലിറ്റി പിരീഡിൽ ഉള്ള മറ്റ് പ്രധാന റോഡുകളും വെട്ടിപ്പൊളിക്കേണ്ടി വരും. കന്റോൺമെന്റ് പരിധിയിലുള്ള റോഡുകളും ഇത്തരത്തിൽ കുഴിക്കേണ്ടതുണ്ട്. എന്നാൽ കന്റോൺമെന്റ് അധികൃതർ ഈ പ്രവൃത്തിക്ക് ഇതുവരെ ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ലെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
സംസ്ഥാനത്ത് ഭരണം മാറിയ സാഹചര്യത്തിൽ ഈ വിഷയം ഉയർത്തിക്കൊണ്ട് വന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് മേയർ കുറ്റപ്പെടുത്തി. ജില്ലാ ആശുപത്രിക്ക് ഇരുപത്തിനാല് മണിക്കൂറും ജലലഭ്യത ഉറപ്പാക്കാൻ ഒരു പ്രത്യേക വാട്ടർ ടാങ്കും സമർപ്പിത പൈപ്പ്‌ലൈൻ സംവിധാനവും ഒരുക്കുന്നതിന് പകരം, മറ്റൊരു പ്രദേശത്തെ ടാങ്കിൽ നിന്നും വെള്ളം എടുക്കാൻ ശ്രമിക്കുന്നത് വാട്ടർ അതോറിറ്റിയുടെ ആസൂത്രണമില്ലായ്മയാണ്. സിപിഎം ഇപ്പോൾ ഈ സാഹചര്യത്തെ രാഷ്ട്രീയമായി ചൂഷണം ചെയ്യുകയാണ്. ഫയർ എൻ.ഒ.സി. , കൃത്യമായ ജലവിതരണ സംവിധാനം, രോഗികൾക്കും സന്ദർശകർക്കും ആവശ്യമായ പാർക്കിംഗ് സ്ഥലം തുടങ്ങിയ അവശ്യ സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് മുൻ ഇടതു ഭരണകൂടം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തങ്ങളുടെ വികസന നേട്ടമായി ഉയർത്തിക്കാട്ടാൻ വേണ്ടി മാത്രം ഈ ആശുപത്രി കെട്ടിടം ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത്. കൃത്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ കെട്ടിടം പൂർത്തിയാക്കിയതാണ് ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികൾക്കും കാരണമെന്ന് മേയർ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates