

കണ്ണൂർ: ജില്ലയിലെ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക് അടിസ്ഥാന വേതനമടക്കമുള്ള ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചുവെന്ന് ഐ എൻ എ ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു. ജില്ലാ ലേബർ ഓഫീസിൽ സമരക്കാരുമായി നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട കരാർ മാനേജ്മെന്റ് കരാർ ശനിയാഴ്ച ഒപ്പുവെക്കും.
അത് വരെ സമരം തുടരുമെന്നും ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയതായും ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി നടത്തുന്ന സമരം 47 ദിവസം പിന്നിട്ടിരുന്നു. ഇതോടെയാണ് ലേബർ ഓഫീസറുമായി മാനേജ്മെന്റ് പ്രതിനിധികളും നഴ്സസ് അസോസിയേഷൻ ഭാരവാഹികളും തമ്മിൽ ചർച്ച നടത്തിയത്.
തുടർനടപടികൾ സ്വീകരിക്കാൻ രണ്ടു ദിവസത്തെ സാവകാശം വേണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് അംഗീകരിച്ചതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ എന്ന തീരുമാനമെടുക്കാനാണ് രണ്ടുദിവസത്തെ സാവകാശം മാനേജ്മെന്റ് പ്രതിനിധികൾ ചോദിച്ചത്. ഇത് സമരത്തിനോടുള്ള അനുകൂല നിലപാടായി കാണുന്നതായി നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അതേ സമയം, ചർച്ച നടക്കുന്ന ലേബർ ഓഫീസിന് പുറത്ത് ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
സമര സഹായ സമിതി ചെയർമാൻ അഡ്വ. റഷീദ് കവ്വായി, അഡ്വ അജയ് കുമാർ മുഹമ്മദ് ഷിഹാബ് സംസ്ഥാന ജനറൽ സെക്രട്ടറി, സിമി ചെറിയാൻ സംസ്ഥാന പ്രസിഡന്റ്, അനുപമ ഇ കെ, സോഫിയ അബ്രഹം, മുക്ത,ടെജിമോൾ, ബിജോഷ് എന്നിവർ നഴ്സസ് അസോസിയേഷന് വേണ്ടി ചർച്ചയിൽ പങ്കെടുത്തു.