കണ്ണൂർ: കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ പൊലീസ് 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കുന്നു. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ മെത്താംഫെറ്റാമിൻ കടത്തുന്ന അന്തർ സംസ്ഥാന ശൃംഖലയിലെ മുഖ്യകണ്ണിയെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി കരിക്കോട്ടക്കരി വളയംകോട് സ്വദേശിയും നിലവിൽ ഇരിട്ടി ടൗണിൽ തട്ടുകട നടത്തിവരുന്നയാളുമായ ഫിദാ മൻസിലിൽ ടി. ഫസലുദ്ദീനെ (44) യാണ് ഇരിട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്നുമായി ആര്യ ട്രാവൽസ് ബസിൽ എത്തിയപ്പോൾ പിടിയിലായ പടിയൂർ സ്വദേശി ഡെന്നി എബ്രഹാമിനെ കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെയാണ് ഫസലുദ്ദീനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രതികളുടെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് ഇരിട്ടി പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തിയിരുന്നു. ഡെന്നി എബ്രഹാമിനെ ചോദ്യം ചെയ്തതിൽ നിന്നും ഫസലുദ്ദീൻ പലതവണകളായി ബെംഗളൂരുവിൽ നിന്നും വൻതോതിൽ മെത്താംഫെറ്റാമിൻ കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തി.
പിടിയിലായ ഫസലുദ്ദീൻ കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. 2023-ൽ ബെംഗളൂരുവിൽ സുഹൃത്തിന്റെ ചായക്കടയിൽ ജോലി ചെയ്യുന്നതിനിടെ 50 കിലോ കഞ്ചാവ് വിൽപ്പന നടത്തിയതിന് ബെംഗളൂരുവിലെ ഹെന്നൂർ (ഒളിമാവൂർ) പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മൂന്ന് വർഷത്തോളം ബെംഗളൂരു ജയിലിൽ കഴിഞ്ഞ ഇയാൾ ഈ കഴിഞ്ഞ 2026 ജനുവരിയിലാണ് ജയിൽ മോചിതനായി നാട്ടിലെത്തിയത്. ഈ ജയിൽവാസത്തിനിടയിലാണ് ഇയാൾ വൻകിട മയക്കുമരുന്ന് മാഫിയകളുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. നാട്ടിലെത്തിയ ശേഷം ഇരിട്ടി ടൗണിൽ ആരംഭിച്ച തട്ടുകട ഇയാൾ മയക്കുമരുന്ന് മൊത്തക്കച്ചവടത്തിനുള്ള മറയാക്കുകയായിരുന്നു.
ഇരിട്ടിയിൽ മാത്രമല്ല, തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ വിവിധ മലബാർ പ്രദേശങ്ങളിലെ ചെറുകിട ലഹരി വിൽപ്പനക്കാരും ഫസലുദ്ദീനെ തേടി ഇരിട്ടിയിലെ തട്ടുകടയിൽ സ്ഥിരമായി എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വൻതോതിൽ മെത്താംഫെറ്റാമിൻ കൈമാറിയിരുന്നത് ഈ കടയുടെ മറവിലായിരുന്നു. ഇരിട്ടി പൊലീസിന്റെയും ജില്ലാ പൊലീസിന്റെ ഡാൻസാഫ് (DANSAF) ടീമിന്റെയും നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
ലഹരി മാഫിയയുടെ പ്രധാന കണ്ണികളായ പ്രതികളെ സഹായിച്ചവരേയും ഇവർക്ക് ലഹരിക്കടത്തിനായി വൻതോതിൽ സാമ്പത്തിക സഹായം നൽകിയവരേയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇരിട്ടി ഇൻസ്പെക്ടർ വി. സിജിത്തിനൊപ്പം സബ് ഇൻസ്പെക്ടർ പി.കെ. വിജയൻ, എ.എസ്.ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫസലുദ്ദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരിക്കേസുകൾക്ക് പുറമെ അന്താരാഷ്ട്ര തലത്തിലുള്ള ക്രിമിനൽ കേസ് ചരിത്രവും ഫസലുദ്ദീനുണ്ട്. 2006-ൽ ടാക്സി ഡ്രൈവറായി സൗദി അറേബ്യയിൽ ജോലി ചെയ്യവേ മംഗളൂരു സ്വദേശിയായ അഷറഫ് (23) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പ്രതിയായിരുന്നു. ഈ കൊലപാതകക്കേസിൽ 10 വർഷത്തോളം സൗദിയിലെ ജയിലിൽ കഴിഞ്ഞ ഇയാൾ, ഒടുവിൽ വിവിധ സന്നദ്ധ സംഘടനകൾ ഇടപെട്ട് 80 ലക്ഷം രൂപ മോചനദ്രവ്യം (രക്തപ്പണം) നൽകിയതിനെ തുടർന്നാണ് ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ശേഷവും ക്രിമിനൽ സ്വഭാവം കൈവിടാതെ മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറുകയായിരുന്നു ഇയാൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates