കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കാസർകോട് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കെഎസ്ഇബി വോർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് പിടിയിലായ ജനാർദന. പരീക്ഷാ കോപ്പിയടിക്ക് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം.ഈ മാസം ഒന്നിന് മട്ടന്നൂർ പോളിടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് തട്ടിപ്പ് നടന്നത്.
കെഎസ്ഇബിയിലെ താൽക്കാലിക ജോലി സ്ഥിരമാകണമെങ്കിൽ ജനാർദനയ്ക്ക് ഈ പരീക്ഷ ജയിക്കുക അനിവാര്യമായിരുന്നു. ഇതിനായി കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് പരീക്ഷാ സമയത്ത് മൊബൈൽ ഫോണിലൂടെ പ്രതിക്ക് കൃത്യമായ ഉത്തരങ്ങൾ കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി.തട്ടിപ്പ് പുറത്തായതോടെ അധ്യാപകനായ സുരേഷ് ബാബു ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഒളിവിലുള്ള അധ്യാപകൻ സുരേഷ് ബാബു അഡ്മിനായുള്ള ഒരു രഹസ്യ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പരീക്ഷാ ഹാളിലേക്ക് ഉത്തരങ്ങൾ അയച്ചു നൽകിയത്. പരീക്ഷ എഴുതിയ ജനാർദനയെ കൂടാതെ മറ്റ് 21 പേർ കൂടി ഈ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും സമാനമായ രീതിയിൽ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തി ഉത്തരങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതിയ മറ്റ് ഉദ്യോഗാർത്ഥികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. അറസ്റ്റ് ചെയ്ത പ്രതി ജനാർദനയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates