കണ്ണൂർ: വിദ്യാർത്ഥികളോടുള്ള മുൻ മന്ത്രി കെടി ജലീലിന്റെ നിലപാട് ആധുനിക കാലഘട്ടത്തിന് ഒട്ടും നിരക്കാത്തതാണെന്ന് മന്ത്രി എപി അനിൽകുമാർ. പഴയ കാലഘട്ടത്തിലെ കുട്ടികളെ അടിച്ചു പഠിപ്പിക്കുന്ന പഴകിയ ചിന്താഗതിയിലാണ് അധ്യാപകൻ കൂടിയായ കെടിജലീൽ ഇന്നും ഉള്ളതെന്ന് അദ്ദേഹം വിമർശിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എ.പി. അനിൽകുമാർ.
ഇന്നത്തെ കാലത്ത് സ്വന്തം രക്ഷിതാക്കൾക്കു പോലും കുട്ടികളെ ശാസിക്കുന്നതിലും തിരുത്തുന്നതിലും വലിയ പരിമിതികളുള്ളപ്പോഴാണ് കെ.ടി. ജലീൽ പൊതുവേദിയിൽ വെച്ച് വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് ഒരു കുട്ടിയെ പരസ്യമായി വിളിച്ചു വരുത്തി ശിക്ഷിച്ചതെന്നും അത് യാതൊരു തരത്തിലും ശരിയായ നടപടിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പരസ്യമായ ശിക്ഷാ രീതികൾ കുട്ടികളെ തിരുത്തുന്നതിന് പകരം അവരെ മാനസികമായി തളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമനം തികച്ചും യുക്തമായ സമയത്ത് പാർട്ടി ഉചിതമായി തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.നിലവിൽ കെപിസിസിക്ക് പ്രസിഡന്റും മറ്റ് ഔദ്യോഗിക ഭാരവാഹികളും ഉണ്ട്. നിലവിലെ പാർട്ടി അധ്യക്ഷൻ മന്ത്രിയായതു കൊണ്ടാണ് അദ്ദേഹം സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയൊരു പ്രസിഡന്റിനെ നിയോഗിക്കാൻ പാർട്ടി ആലോചിക്കുന്നത്. കെപിസിസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഇപ്പോഴും പതിവുപോലെ തന്നെ വളരെ സുഗമമായി നടക്കുന്നുണ്ടെന്നും പ്രസിഡന്റ് നിയമന കാര്യത്തിൽ മാധ്യമങ്ങൾ അനാവശ്യ ധൃതി കാണിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates