

കണ്ണൂർ: സ്വന്തം കൊച്ചുമകളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പോക്‌സോ കേസിൽ അറസ്റ്റിലായ നാടകനടനും ഓട്ടോഡ്രൈവറുമായ പയ്യന്നൂർ രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മകന്റെ ഭാര്യ. പ്രതിയുടെ ക്രൂരതകളെക്കുറിച്ച് താൻ തുറന്നുപറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്നും, തനിക്ക് മാനസികരോഗമാണെന്ന് വരുത്തിത്തീർക്കാൻ ഭർതൃപിതാവടക്കമുള്ളവർ ശ്രമിച്ചെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നിരന്തരം സംസാരിച്ചപ്പോഴാണ് സ്വന്തം ഭർതൃപിതാവ് നടത്തിയ ക്രൂരപീഡനത്തെക്കുറിച്ച് അറിയുന്നത്.
പീഡനവിവരം ഭർത്താവിനോടും ബന്ധുക്കളോടും പറഞ്ഞെങ്കിലും ആരും വിശ്വസിക്കാൻ തയ്യാറായില്ല. ഉണ്ണികൃഷ്ണന്റെ നാടകനടൻ എന്ന പ്രതിച്ഛായയാണ് ഇതിന് കാരണമായത്. പെൺകുട്ടിയുടെ വിവരങ്ങൾ സ്കൂളിൽ അറിയിച്ചിട്ടും കാര്യമായ പിന്തുണ ലഭിച്ചില്ല."പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഉണ്ടായ മാനസിക വിഷമത്തിൽ എന്റെ രണ്ട് മക്കളും ഭർത്താവും ജീവനൊടുക്കി. തുടർന്ന് കുട്ടിയെ രക്ഷിക്കാൻ നിയമപരമായി മുന്നോട്ട് പോയതോടെ സ്വന്തം വീട്ടിൽ നിന്നും നാട്ടുകാരിൽ നിന്നും ശക്തമായ എതിർപ്പാണ് നേരിടേണ്ടി വന്നത്. കേസ് ഒതുക്കിതീർക്കാൻ വലിയ സമ്മർദ്ദമുണ്ടായി. ഒടുവിൽ എനിക്ക് നാടുവിടേണ്ടി വന്നു. എന്നാൽ ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത് എന്ന് കരുതിയാണ് ഞാൻ ഉറച്ചുനിന്നത്," - അമ്മ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.
സ്വന്തം കൊച്ചുമകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ വീണ്ടും സമാനമായ കേസിൽ പയ്യന്നൂർ പൊലീസിന്റെ പിടിയിലാകുന്നത്. ഓട്ടോയിൽ കയറിയ 16 വയസ്സുകാരനെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് ഇയാൾ വീണ്ടും റിമാൻഡിലായത്. തന്റെ കുടുംബത്തെ ഒന്നാകെ തകർത്ത പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ഈ അമ്മ കണ്ണീരോടെ ആവശ്യപ്പെടുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.