

കണ്ണൂർ: ബാങ്കിലെ ഉന്നതർ നടത്തിയ വൻ അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമായി തന്നെ കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടും ജോലിയിൽ തിരിച്ചെടുക്കാൻ ബാങ്ക് അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതിയുമായി മുൻ നിയമ ഓഫീസർ .താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശിനിയുമായ എം സി പ്രിയംവദയാണ് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കാനറ ബാങ്കിന്റെ താഴെ ചൊവ്വ ശാഖയ്ക്ക് മുന്നിൽ ഏകദിന ധർണ നടത്തിയത്.
2013-ൽ കോഴിക്കോട് ജോലി ചെയ്തുവരുമ്പോഴാണ് പ്രിയംവദയെ ബാങ്ക് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിനെതിരെ നീണ്ട 13 വർഷമായി നടത്തിവന്ന നിയമപോരാട്ടത്തിനൊടുവിലാണ് ബാങ്ക് നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ജൂൺ 22-ന് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
മംഗളൂരുവിൽ സേവനമനുഷ്ഠിക്കവേ ബാങ്കിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ രണ്ട് സ്വകാര്യ കമ്പനികളുമായി ചേർന്ന് നടത്തിയ ക്രമക്കേടുകൾ താൻ കണ്ടെത്തുകയും ബാങ്ക് തലപ്പത്തുള്ളവർക്ക് പരാതി നൽകുകയും ചെയ്തിരുന്നതായി പ്രിയംവദ പറഞ്ഞു. നടപടിയുണ്ടാകാത്തതിനെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ, സിവിസി എന്നിവർക്ക് വിവരങ്ങൾ കൈമാറി. ഇതിലുള്ള പ്രതികാര നടപടിയായാണ് തനിക്കെതിരെ ബാങ്കിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയത്. പട്ടികജാതിക്കാരനായ മേലുദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചെന്ന വ്യാജകഥ ഉണ്ടാക്കി സഹപ്രവർത്തകരെ പരാതിക്കാരാക്കുകയായിരുന്നു. കാനറ ബാങ്കിന്റെ മലപ്പുറം മെയിൻ ബ്രാഞ്ചിലെ വായ്പാ അക്കൗണ്ടിൽ വ്യാജരേഖയുണ്ടാക്കിയ ഉദ്യോഗസ്ഥരെ അടക്കമാണ് തനിക്കെതിരെ പരാതിക്കാരാക്കി മാറ്റിയതെന്നും അവർ ആരോപിച്ചു.
തന്നെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഹൈക്കോടതി, ചുമത്തിയത് വ്യാജ കേസുകളാണെന്ന് നിരീക്ഷിക്കുകയും അടിയന്തരമായി ജോലിയിൽ തിരിച്ചെടുക്കാൻ ബാങ്ക് ചെയർമാന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി വിധിയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ബാങ്ക് മാനേജ്മെന്റ് മുന്നോട്ട് പോവുകയാണെന്ന് പ്രിയംവദ കുറ്റപ്പെടുത്തി. അധികൃതരുടെ നിഷേധാത്മക നിലപാടിനെതിരെ ജനപിന്തുണയോടെയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. ധർണാ സമരത്തിൽ പ്രിയംവദയുടെ ബന്ധുക്കളും പങ്കെടുത്തു. വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates