

ബേക്കൽ: കൊട്ടിക്കുളത്ത് കടവരാന്തയിൽ വെച്ച് സുഹൃത്തിനെ അതിക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കർണാടക ഹിരാഹട്ടി സ്വദേശിയായ ദ്യമപ്പയെ (59) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കർണാടക ബാഗൽകോട്ട് സ്വദേശി ഉമേഷ് ഗൗഡ നരസപ്പൂരിനെയാണ് കാസർകോട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി ടി.എച്ച്. രജിത ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി രണ്ടു വർഷം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
2021 ഏപ്രിൽ 14-ന് പുലർച്ചെ രണ്ട് മണിയോടെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിക്കുളത്തായിരുന്നു കൊലപാതകം അരങ്ങേറിയത്. ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, പ്രകോപിതനായ ഉമേഷ് ഗൗഡ ദ്യമപ്പയെ കൈകൊണ്ടും മരപ്പട്ടിക കൊണ്ടും തലയ്ക്ക് ക്രൂരമായി അടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 302-ാം വകുപ്പ് (കൊലപാതകം) പ്രകാരം പ്രതി =കുറ്റക്കാരനാണെന്ന് വിചാരണയിൽ കോടതി കണ്ടെത്തി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 30 സാക്ഷികളെ കോടതിയിൽ വിസ്തരിക്കുകയും നിർണ്ണായകമായ നിരവധി ശാസ്ത്രീയ-ഭൗതിക രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. സംഭവം നടന്നയുടൻ അന്നത്തെ ബേക്കൽ എസ്ഐ അനിൽ ബാബുവാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ബേക്കൽ സിഐ ടി.വി. പ്രതീഷ് കൃത്യമായ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ സമഗ്ര കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates