കാഞ്ഞങ്ങാട്: എട്ട് വർഷം മുൻപ് അമ്പലത്തറയിൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് ഒളിവിൽ പോയ പ്രതിയെ പൊലീസ് മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ തട്ടുമ്മൽ പെടവടുക്കത്തെ അബൂട്ടി നായരുടെ ഭാര്യ ലീല (57) കൊല്ലപ്പെട്ട കേസിലാണ് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ യുവാവിനെ മഹാരാഷ്ട്രയിലെ നവി മുംബൈയിൽ വെച്ച് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാസർകോട് ജില്ലാ പൊലീസ് മേധാവിയായി നിതിൻ രാജ് ചുമതലയേറ്റതിന് ശേഷം പഴയ കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
2017 നവംബർ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലീലയുടെ വീട്ടിൽ തേപ്പ് ജോലിക്കെത്തിയ പ്രതി ലീലയെ കഴുത്തുഞെറിച്ച് കൊലപ്പെടുത്തി സ്വർണമാലയും കമ്മലും കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടിയെങ്കിലും, കൃത്യം നടക്കുമ്പോൾ 17-കാരനായതിനാൽ ജുവനൈൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വിചാരണവേളയിൽ കോടതിയിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ പോവുകയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഒളിവിൽ പോയ ശേഷം സ്വന്തമായി മൊബൈൽ ഫോണുകൾ ഒന്നും ഉപയോഗിക്കാതിരുന്ന പ്രതിയെ പിടികൂടുക എന്നത് അമ്പലത്തറ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. തുടർന്ന് പ്രതിയുടെ അടുത്ത സുഹൃത്തുക്കളെ കണ്ടെത്തി അവർ വഴി നടത്തിയ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് നവി മുംബൈയിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്. ഡിവൈഎസ്പി എം.പി. ആസാദിന്റെ നേതൃത്വത്തിൽ സി.ഐ സി. ഷാജു, എ.എസ്.ഐ കെ. ജയരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു, ബിജു കീനേരി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates