പയ്യന്നൂർ: നിമയസഭ തെരഞ്ഞെടുപ്പിനു മുന്നോടിടായി ഉയർന്നുവന്ന രക്ഷതസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നത് സിപിഎമ്മിന് തലവേദനയാകുന്നു. പയ്യന്നൂരിൽ നേതാക്കൾ തമ്മിലുള്ള വാഗ്വാദവും നിയമയുദ്ധവും സോഷ്യൽ മീഡിയ പോരും കൂടുതൽ രൂക്ഷമായി. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിപരമായും പാർട്ടിയെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയ്‌ക്കെതിരെ മുൻ എംഎൽഎ ടിഐ. മധുസൂദനൻ നിയമനടപടി സ്വീകരിച്ചു. അഭിഭാഷകൻ മുഖേന വി. കുഞ്ഞികൃഷ്ണന് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു.രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ടിഐ മധുസൂദനൻ വ്യക്തമാക്കി.
വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം ഉടൻ പിൻവലിക്കണമെന്ന് വക്കീൽ നോട്ടീസിൽ ടിഐ. മധുസൂദനൻ ആവശ്യപ്പെട്ടു. തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചരണങ്ങൾ അഴിച്ചുവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു സ്ഥാനാർത്ഥിയായിരുന്ന ടി.ഐ. മധുസൂദനൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ കള്ളപ്രചരണം നടത്തിയും താൻ കള്ളനാണെന്ന് ചിത്രീകരിച്ചുമാണ് വി. കുഞ്ഞികൃഷ്ണൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 123 പ്രകാരം തെരഞ്ഞെടുപ്പ് അഴിമതി നടന്നിട്ടുള്ളതിനാൽ നിലവിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് ഹൈക്കോടതിയിലുള്ള ഹർജിയിലെ പ്രധാന ആവശ്യം. ഇതിന് പിന്നാലെയാണ് ഇപ്പോൾ അപകീർത്തിക്കേസിലും വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates