കാസർകോട്: ഏതോ പ്രാചീന രാജവംശത്തിന്റെ കാലത്ത് നൂറുകണക്കിന് തൊഴിലാളികൾ ചേർന്ന് നിർമ്മിച്ച ഒരു ചരിത്ര സ്മാരകം പോലെ തോന്നിപ്പിക്കുന്ന ഒരു കൂറ്റൻ തീർത്ഥകുളം. എന്നാൽ ഇതൊരു ചരിത്രകഥയല്ല, കാസർകോട് നീലേശ്വരം പൂവാലംകൈ ശാസ്തമംഗലത്തപ്പൻ ശിവക്ഷേത്രത്തിന് മുന്നിൽ രണ്ടു വർഷം മുമ്പ് ഒരു യുവശില്പി തന്റെ കഠിനാധ്വാനം കൊണ്ട് മാത്രം തീർത്ത വിസ്മയമാണ്. ഒരു ലക്ഷം ചെങ്കല്ലുകൾ കൃത്യമായി അടുക്കി, ഒരു വർഷം കൊണ്ട് ഒറ്റയ്ക്ക് നൂറ് പടവുകളുള്ള വലിയൊരു തീർത്ഥകുളം നിർമ്മിച്ച് നാടിന്റെ 'വാട്ടർമാൻ' ആയി മാറിയിരിക്കുകയാണ് കാര്യങ്കോട് ചാത്തമത്ത് സ്വദേശിയായ വി.കെ. വിനീഷ്. 54 അടിയോളം അതായത് 16 മീറ്ററോളം താഴ്ചയും 1500 ലധികം സ്ക്വയർ ഫീറ്റ് ചുറ്റളവുമുള്ള ഈ കൂറ്റൻ കുളം വിനീഷ് ഒറ്റയ്ക്ക് പണിതുയർത്തിയതാണെന്ന് ഇന്നും നാട്ടുകാർക്കും ക്ഷേത്രക്കമ്മിറ്റിക്കും പൂർണ്ണമായി വിശ്വസിക്കാനായിട്ടില്ല.
ക്ഷേത്രത്തിൽ നടത്തിയ സ്വർണ്ണപ്രശ്നത്തിലാണ് ഇവിടെയൊരു തീർത്ഥകുളം വേണമെന്ന വിധി തെളിഞ്ഞത്. തുടർന്ന് ക്ഷേത്ര ഭരണസമിതി ഈ കഠിനമായ ചുമതല വിശ്വസ്തതയോടെ വിനീഷിലേക്ക് ഏൽപ്പിക്കുകയായിരുന്നു. മുൻപ് വിവിധ ക്ഷേത്രങ്ങളിലെ പ്രദക്ഷിണ വഴികളിലും വീടുകളിലും കല്ലുപാകി നല്ല പരിചയമുണ്ടായിരുന്നെങ്കിലും ഒരു വലിയ കുളം നിർമ്മിച്ച് വിനീഷിന് മുൻപരിചയമില്ലായിരുന്നു. ചുമതലയേറ്റെടുത്ത ശേഷം കേരളത്തിലെ നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളിൽ നേരിട്ട് പോയി അവിടുത്തെ കുളങ്ങളുടെ നിർമ്മിതികൾ കണ്ട് പഠിച്ചാണ് വിനീഷ് ഈ കുളത്തിന്റെ കൃത്യമായ ഡിസൈൻ തയ്യാറാക്കിയത്. തുടർന്ന് 2022 ഫെബ്രുവരിയിൽ കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വെള്ളം തേടിയുള്ള കഠിനയാത്ര; ഒടുവിൽ ജലസമൃദ്ധി
ആദ്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പണി തുടങ്ങി താഴേക്ക് പോകുന്തോറും കടുത്ത മണ്ണും പാറയും മാത്രമാണ് വിനീഷിന് അഭിമുഖീകരിക്കേണ്ടി വന്നത്. എത്ര ആഴത്തിൽ കുഴിച്ചിട്ടും വെള്ളത്തിന്റെ നേരിയ ഉറവ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും പിന്മാറാൻ വിനീഷ് തയ്യാറായില്ല. ഒടുവിൽ 14 മീറ്ററോളം അതീവ ആഴത്തിലേക്ക് പോയപ്പോൾ കഠിനമായ കല്ലുകൾക്കിടയിലൂടെ പെട്ടെന്ന് വലിയ തോതിൽ ശുദ്ധജലത്തിന്റെ ഉറവ പുറപ്പെടുകയായിരുന്നു. വെള്ളം കണ്ടതോടെ നിർമ്മാണം കൂടുതൽ ഊർജ്ജിതമാക്കി.
പൂവാലംകൈ ക്ഷേത്രത്തിന് മുന്നിലെ ഈ കുളത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നൂറ് പടവുകൾ ഓരോന്നായി കെട്ടിയുയർത്തിയതും കല്ലുകൾ കൃത്യമായി വശങ്ങളിൽ ചേർത്തുവെച്ചതുമെല്ലാം വിനീഷ് ഒറ്റയ്ക്കായിരുന്നു. സിമന്റും മണ്ണും കല്ലും ചുമക്കുന്നതുൾപ്പെടെയുള്ള എല്ലാ കഠിനമായ മറ്റ് ജോലികളും ഈ യുവശില്പി തനിച്ചാണ് പൂർത്തിയാക്കിയത്. ഒരു ചെറിയ കുളം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ നിർമ്മാണം പൂർത്തിയായപ്പോൾ അത് കാസർകോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിൽ ഒന്നായി മാറുകയായിരുന്നു. വിനീഷിന്റെ കഠിനാധ്വാനവും അസാധ്യമായ ഈ നിർമ്മാണ ചാതുര്യവും ഇന്ന് സോഷ്യൽ മീഡിയയിലും സാംസ്‌കാരിക ലോകത്തും വലിയ തോതിൽ ചർച്ചയായി മാറിക്കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates