

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ വലിയ ശ്രദ്ധ നേടിയ പതിമൂന്നുകാരൻ മുഹമ്മദ് സിയാന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ ആഘോഷങ്ങൾക്കും സമൂഹമാധ്യമ ഇടപെടലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി എ.പി വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്എസ്എഫിന്റെ മുഖപത്രം 'രിസാല'. 'അരുത്, മുഹമ്മദ് സിയാനെ വിൽക്കരുത്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കുട്ടിയുടെ രാഷ്ട്രീയ ഇടപെടലുകളെ മുതിർന്നവർ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു പതിമൂന്നുകാരന്റെ സംസാരത്തിൽ പ്രകടമാകുന്ന അകാല മുതിർച്ച ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് തിരുത്തപ്പെടേണ്ട ഒന്നാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. സിയാനെ കൃത്യമായ ശിക്ഷണത്തിലൂടെ ഒരു സാധാരണ കുട്ടിയായി വളർത്താൻ മുതിർന്നവർ തയ്യാറാകണം. ചെങ്കൊടിയോ ആ കൊടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ആശയങ്ങളോ ഒരു പതിമൂന്നുകാരന്റെ വ്യവഹാര വിഷയമല്ലെന്നും, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ആളെ കൂട്ടാനായി ഒരു കുട്ടിയെ ഉപകരണമാക്കുകയാണെന്ന യാഥാർത്ഥ്യം അവന് മനസ്സിലാകുന്നില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
സമൂഹമാധ്യമങ്ങളിൽ കുട്ടികളെ അവരുടെ സമ്മതമില്ലാതെയും സ്വകാര്യത മാനിക്കാതെയും നിരന്തരം പ്രദർശിപ്പിക്കുന്ന 'ഷെയറെന്റിങ്' പ്രവണതയ്ക്കെതിരെയും ലേഖനത്തിൽ ശക്തമായ മുന്നറിയിപ്പുണ്ട്. സിയാനെ ആഘോഷിച്ച അശോകന്‍ ചെരുവില്‍ മുതല്‍ പിണറായി വിജയന്‍ വരെ ഷെയറെന്റിങ് ഇംപോസിഷൻ എഴുതി പഠിക്കണം ആ വാക്ക്. കുട്ടിയുടെ നാവിലൂടെ വലിയ വാക്കുകൾ പറയിപ്പിച്ച് മുതിർന്നവർ ആർത്തുചിരിക്കുന്നതും സ്വയം തൃപ്തി അടയുന്നതും ഒഴിവാക്കേണ്ടതാണ്.
മെറ്റയുടെ പ്രായപരിധി ചട്ടങ്ങൾ മുൻനിർത്തി 'കുട്ടി സഖാവ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തത് കമ്പനിയുടെ ഔദ്യോഗിക നിയമപരമായ തീരുമാനമാണ്. ഇതിന്റെ പേരിൽ കുട്ടിയെ കരയിപ്പിക്കാതെ, വസ്തുതകൾ സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയാണ് മുതിർന്നവർ ചെയ്യേണ്ടതെന്നും സമസ്ത മുഖപത്രം ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രിയപ്പെട്ട സിയാൻ, എൻറെ കുഞ്ഞേ ഞങ്ങള്‍ക്ക് രസിക്കാൻ, ഞങ്ങളുടെ രാഷ്ട്രീയത്തിന് ആളെക്കൂട്ടാൻ നിന്നെ ഉപയോഗിക്കുകയാണ്. ദൈവമേ, കുഞ്ഞായ നിനക്ക് ഇത് മനസിലാകുന്നില്ലല്ലോ? എന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ കുട്ടി സഖാക്കളെ പരിചയപ്പെടുത്തി മുഹമ്മദ് സിയാൻ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ദശലക്ഷക്കണക്കിന് ആളുകൾ കണ്ടത്. തുടർന്ന് ഭരണ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാംസ്കാരിക പ്രവർത്തകരും കുട്ടിയുമായി വീഡിയോ കോളിലൂടെയും നേരിട്ടും ആശയവിനിമയം നടത്തുകയും പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ മാനസിക വളർച്ചയെയും സ്വകാര്യതയെയും ബാധിക്കുന്ന വിധത്തിൽ അവരെ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ വിമർശനവുമായി 'രിസാല' രംഗത്തെത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates