കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽപെട്ട ചെറുവാടി മേഖലയിൽ ചാലിയാർ പുഴയിൽ പോത്തിന്റെ ജഡം വലിയ കല്ലുകളിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മൃഗക്രൂരത നിരോധന നിയമപ്രകാരം നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും മൃഗസംരക്ഷണ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പുഴയിൽ ഭാഗികമായി മുങ്ങിയ നിലയിലായിരുന്നു ജഡം കാണപ്പെട്ടത്. തെളിവ് നശിപ്പിക്കുന്നതിനും ജഡം വെള്ളത്തിന് മുകളിൽ പൊങ്ങി വരാതിരിക്കുന്നതിനും വേണ്ടിയാണ് ഇതിൽ വലിയ കല്ലുകൾ കെട്ടിവെച്ചതെന്നാണ് പ്രാദേശികവാസികൾ പറയുന്നത്. എന്നാൽ മൃഗത്തെ ജീവനോടെ പുഴയിൽ കെട്ടിത്താഴ്ത്തി യതാണോ അതോ ചത്തതിന് ശേഷം അവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതാണോ എന്ന് വ്യക്തമല്ല.
പുഴയിൽ താഴ്ന്ന നിലയിലായിരുന്ന ജഡം പുറത്തെടുക്കുന്നതിനായി പിന്നീട് ജെസിബി പ്രദേശത്ത് എത്തിക്കേണ്ടി വന്നു. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ജഡം പുഴയിൽ നിന്ന് കരയ്ക്കടുപ്പിക്കുകയും സമീപത്തെ വിജനമായ പറമ്പിൽ സംസ്കരിക്കുകയും ചെയ്തു. പ്രദേശവാസികളുടെ പ്രധാന കുടിവെള്ള സ്രോതസ്സായ ചാലിയാർ പുഴയെ മലിനമാക്കാനും മൃഗത്തോടുള്ള ക്രൂരത മറച്ചുവെക്കാനും ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ നടന്നതെന്ന ആശങ്കയിലാണ് നാട്ടുകാർ. ജീവനുള്ള മൃഗത്തോട് ഇത്തരമൊരു ക്രൂരത കാണിച്ചത് ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മൃഗസ്‌നേഹികൾ പ്രതിഷേധ യോഗത്തിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ചെറുവാടി പരിധിയിലെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃഗത്തിന്റെ മരണകാരണം കണ്ടെത്താനും പുഴയിൽ അവശിഷ്ടങ്ങൾ തള്ളിയ പ്രതികളെ തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates