കോഴിക്കോട്: വടകരയിൽ എഴുപത്തൊന്നുകാരനായ ഇബ്രാഹിംകുട്ടി ഹാജി തീക്കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുന്നു. സഹകരണ സൊസൈറ്റിയിലെ നിക്ഷേപ തർക്കത്തെച്ചൊല്ലി സിപിഎം.വലിയ രീതിയിലുള്ള രാഷ്ട്രീയ ആക്രമണം അഴിച്ചുവിട്ടതോടെ കോൺഗ്രസ് നേതാക്കൾ പ്രതിരോധത്തിലായിരിക്കുകയാണ്. ഡിസിസി.സെക്രട്ടറി സുധീർ കുമാർ ഭാരവാഹിയായ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ താൻ നിക്ഷേപിച്ച 75 ലക്ഷം രൂപ മാസങ്ങളായിട്ടും തിരികെ ലഭിക്കാത്തതിനെത്തുടർന്നാണ് ഇബ്രാഹിംകുട്ടി ജീവനൊടുക്കാൻ നിർബന്ധിതനായതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. വടകരയിലുള്ള കോൺഗ്രസ് നേതാവ് സുധീർ കുമാറിന്റെ വീടിന് മുന്നിൽ വെച്ചാണ് ഇബ്രാഹിംകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നത് കോൺഗ്രസ് നേതൃത്വത്തിന് മേലുള്ള നിരീക്ഷണം ശക്തമാക്കാൻ കാരണമായിട്ടുണ്ട്.
സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇബ്രാഹിംകുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും കോൺഗ്രസ് നേതാക്കൾ ചേർന്ന് നടത്തിയ കൊലപാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണക്കാരായ ആളുകളുടെ സമ്പാദ്യം സഹകരണ സൊസൈറ്റിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത് പ്രമുഖ കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പണവും പലിശയും തിരികെ കിട്ടുന്നതിനായി ഇബ്രാഹിംകുട്ടി പലതവണ സൊസൈറ്റി അധികൃതരെയും കോൺഗ്രസ് നേതാക്കളെയും സമീപിച്ചിട്ടും യാതൊരുവിധ സഹായവും ലഭിച്ചില്ല. പണം തിരികെ ലഭിക്കാത്തതിലുള്ള മാനസിക വിഷമം ഇബ്രാഹിംകുട്ടി നൽകിയ പൊലീസ് പരാതികളിലും മരണമൊഴിയിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. തിരുവള്ളൂരിലെ ഇബ്രാഹിംകുട്ടിയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് എംവി.ഗോവിന്ദൻ കോൺഗ്രസിനെതിരെ ക്രിമിനൽ കേസ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates