

കോഴിക്കോട്: മലബാറിന്റെ പ്രിയപ്പെട്ട ആഹാരവിഭവങ്ങളിലൊന്നായ ബീഫിന് ജില്ലയിൽ വൻ വിലവർദ്ധനവിന് സാധ്യത. ജൂലൈ 15 മുതൽ ജില്ലയിൽ ബീഫിന്റെ റീട്ടെയിൽ വിലയിൽ വൻ വർദ്ധനവ് വരുത്താൻ ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കും, ഹോട്ടലുകൾക്കും, തട്ടുകടകൾക്കും ഈ വിലവർദ്ധനവ് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
ചേളാവൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച ജില്ലാ പ്രസിഡന്റ് കെപി മുഹമ്മദ് സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് വില പുതുക്കാൻ തീരുമാനിച്ചത്. കന്നുകാലികളെ വാങ്ങുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതും ഇറച്ചി വ്യാപാര മേഖലയിലെ കടുത്ത പ്രതിസന്ധിയുമാണ് വില കൂട്ടാൻ കാരണമായി അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്.
പുതുക്കിയ നിരക്കുകൾ താഴെ പറയുന്നപ്രകാരമാണ്:
എല്ലുള്ള ബീഫ് : നിലവിലെ ₹340-ൽ നിന്ന് ₹400 ആയി ഉയരും (കിലോയ്ക്ക് 60 രൂപയുടെ വർദ്ധനവ്).
എല്ലില്ലാത്ത ബീഫ്: നിലവിലെ ₹360-ൽ നിന്ന് ₹460 ആയി ഉയരും (കിലോയ്ക്ക് 100 രൂപയുടെ വർദ്ധനവ്).
ഹോട്ടൽ മേഖലയെ പിടിച്ചുലയ്ക്കും; ഭക്ഷണ വില കൂടിയേക്കും
കോഴിക്കോട്ടെ ഭക്ഷണസംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ബീഫ് വിഭവങ്ങൾ. പത്തിരിക്കും പൊറോട്ടയ്ക്കുമൊപ്പം കഴിക്കുന്ന പരമ്പരാഗത ബീഫ് കറി മുതൽ ബീഫ് ബിരിയാണി, റോസ്റ്റ്, ഫ്രൈ, സ്റ്റീക്ക് എന്നിവയെല്ലാം ജില്ലയിലെ നൂറുകണക്കിന് ഹോട്ടലുകളിലും കഫേകളിലും തട്ടുകടകളിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിഭവങ്ങളാണ്.
വില കൂടുന്നതോടെ ഹോട്ടലുടമകൾ പ്രതിസന്ധിയിലാകും. ലാഭവിഹിതം നിലനിർത്താൻ ഹോട്ടലുകളിലെ വിഭവങ്ങളുടെ വില കൂട്ടുകയോ അല്ലെങ്കിൽ അളവ് കുറയ്ക്കുകയോ ചെയ്യാൻ നിർബന്ധിതരാകുമെന്ന് ഹോട്ടലുടമകൾ വ്യക്തമാക്കുന്നു. ചെറിയ തട്ടുകടകളെയും സാധാരണ ഹോട്ടലുകളെയും ആയിരിക്കും ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുക.
വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ
ഇറച്ചി വില വർദ്ധിപ്പിക്കാതെ മറ്റ് വഴികളില്ലാത്ത സാഹചര്യമാണെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. സാദിഖ് വ്യക്തമാക്കി. പ്രധാന കാരണങ്ങൾ ഇവയാണ്:
കന്നുകാലി വിലയിലെ വർദ്ധനവ്: കേരളത്തിലും അയൽസംസ്ഥാനങ്ങളിലും കന്നുകാലികളുടെ വിലയിൽ അഭൂതപൂർവ്വമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഉപ ഉൽപന്നങ്ങളുടെ വിലയിടിവ്: ഇറച്ചി വ്യവസായത്തിൽ നിന്ന് ലഭിക്കുന്ന തോൽ , എല്ലുകൾ കൊഴുപ്പ്തുടങ്ങിയ ഉപ ഉൽപന്നങ്ങൾക്ക് വിപണിയിൽ വില കടുത്ത രീതിയിൽ ഇടിഞ്ഞു. മുൻപ് ഇവ വിറ്റ് കിട്ടുന്ന തുക വ്യാപാരികൾക്ക് നടത്തിപ്പ് ചെലവുകൾക്കായി സഹായകരമായിരുന്നു. ഇതിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ നിലവിലെ വിലയിൽ വ്യാപാരം മുന്നോട്ട് കൊണ്ടുപോകുന്നത് സാമ്പത്തികമായി അസാധ്യമാണെന്ന് വ്യാപാരികൾ പറയുന്നു.
വിലവർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുമെന്നുറപ്പാണ്. അതേസമയം, ഉപഭോക്താക്കളെ പിണക്കാതെ ചെലവുകൾ എങ്ങനെ നിയന്ത്രിക്കാമെന്ന ആശങ്കയിലാണ് ഹോട്ടൽ മേഖല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates