കോഴിക്കോട്: നഗരഹൃദയത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇടവഴിയിലെ മാലിന്യങ്ങൾക്കിടയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് ഞായറാഴ്ച രാവിലെ തലയോട്ടി കിടക്കുന്നതായി കണ്ടത്. ഇതുവഴി നടന്നുപോയ യാത്രക്കാരനാണ് സംഭവം ആദ്യം കണ്ട് കോഴിക്കോട് ടൗൺ പൊലീസിനെ വിവരമറിയിച്ചത്.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും ആളൊഴിഞ്ഞതുമായ പറമ്പാണ് ഈ ഭാഗത്തുള്ളത്. ഇവിടെ വലിയ തോതിൽ മാലിന്യങ്ങൾ തള്ളാറുണ്ട്. ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നാകാം തലയോട്ടി റോഡരികിലേക്ക് തെറിച്ചുവീണതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ ടൗൺ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രദേശത്ത് മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളോ അസ്ഥികളോ ഉണ്ടോയെന്ന് കണ്ടെത്താനായി കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ അരിച്ചുപെറുക്കിയെങ്കിലും മറ്റ് അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. കണ്ടെത്തിയ തലയോട്ടിക്ക് ഏതാണ്ട് ഒന്നു മുതൽ രണ്ടു വർഷം വരെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം തലയോട്ടിയിൽ മണ്ണിന്റെ അംശം വളരെ കുറവാണെന്ന പ്രത്യേകതയും പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാഥമിക ഫൊറൻസിക് പരിശോധനകൾക്ക് ശേഷം തലയോട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.
തലയോട്ടി സ്ത്രീയാണോ പുരുഷനാണോയെന്ന് തിരിച്ചറിയുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വ്യക്തമാക്കി. തലയോട്ടിയിൽ പല്ലുകൾ അവശേഷിക്കുന്നതിനാൽ അതിൽനിന്ന് ഡിഎൻഎ സാംപിളുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ കാലപ്പഴക്കം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി കാർബൺ ഡേറ്റിങ് പരിശോധനയും നടത്തും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ടൗൺ പൊലീസ് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates