

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററായിരുന്ന മരുതോങ്കര സ്വദേശിനിയാണ് 31-കാരിയായ കീർത്തന. പ്രതിക്ക് മുൻ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ച് ജാമ്യം അനുവദിച്ചത്. എന്നാൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്കും 11 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീർത്തന നേരിട്ട് ഹാജരാകണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ യാതൊരു തരത്തിലും ശ്രമിക്കരുത്. വിചാരണക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
കേസിലെ ഒന്നാം പ്രതിയായ കാവ്യക്ക് ഹൈക്കോടതി നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ഇടപാടുകളുണ്ടെന്നും കൂടുതൽ കണ്ണികളെ കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻറെ വാദം.
വടകര സ്വദേശിയായ യുവാവ് വൻ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്കൂൾ അധ്യാപകർ ഉൾപ്പെട്ട ലഹരി ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപികയായ കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാരായ കീർത്തന (31), ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർക്കൊപ്പം ലഹരി വിതരണത്തിൽ പങ്കാളികളായ ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പ്രതികളായ കാവ്യ, കീർത്തന, നീഷ്മ എന്നിവരെ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates