

കോഴിക്കോട്: സ്ത്രീകളുടെ പൊതുവേദികളിലെ സാന്നിധ്യം സംബന്ധിച്ച വിവാദം മുറുകുന്നതിനിടെ മുൻ മന്ത്രി കെടി ജലീലിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. കേരള പൊലീസ് പിടികൂടിയ ചരിത്രത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയുടെ പശ്ചാത്തലം കൂട്ടിയിണക്കി മതപണ്ഡിതന്മാരുടെ മുൻഗണനകളെ വിചാരണ ചെയ്യുന്നതിന്റെ ഭാഗമായാണ് നേരത്തെ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പഴയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വീണ്ടും നിറയുന്നത്. പൊതുവേദികളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് കാണിക്കുന്ന അതേ വ്യഗ്രത സമൂഹത്തെ വിഴുങ്ങുന്ന കൊടുംവിപത്തുകൾക്കെതിരെ മതനേതാക്കൾ എന്തുകൊണ്ട് കാട്ടുന്നില്ലെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
സമൂഹത്തിൽ വ്യാപകമാകുന്ന ലഹരി റാക്കറ്റിനെക്കുറിച്ചുള്ള ആശങ്കയുടെ പഴക്കം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പ്രസംഗത്തിലേക്ക് വീണ്ടുമെത്തിയിട്ടുള്ളത്. എംഡിഎംഎ ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരിക്കടത്തിലും കഞ്ചാവ് മാഫിയകളിലും പെടുന്ന വലിയൊരു വിഭാഗം മദ്രസാ വിദ്യാഭ്യാസം നേടിയവരാണെന്നും, പണമുണ്ടാക്കാൻ ലഹരി വിൽക്കുന്നത് തെറ്റല്ലെന്ന അപകടകരമായ ചിന്തയിലേക്ക് ഇവർ വഴിതെറ്റുകയാണെന്നും ജലീൽ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ധനസമ്പാദനത്തിനായുള്ള ആർത്തി ലഹരിക്കടത്തിലേക്ക് യുവാക്കളെ എത്തിക്കുമ്പോൾ ഇതിനെതിരെ മുസ്ലിം സംഘടനകൾ ആത്മപരിശോധന നടത്തണമെന്നും ജലീൽ ആവശ്യപ്പെട്ടിരുന്നു. അന്ന് ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ ലീഗ് അടക്കമുള്ള സംഘടനകൾ പരസ്യ നിലപാടെടുത്തിരുന്നെങ്കിലും, ഏറ്റവും ഒടുവിൽ പത്തുകോടിയോളം രൂപ വിലവരുന്ന 12.8 കിലോഗ്രാം എംഡിഎംഎയുമായി മലപ്പുറം, വയനാട് സ്വദേശികൾ പിടിയിലായ ഏറ്റവും വലിയ ലഹരിവേട്ടയുടെ വിവരങ്ങൾ പുറത്തുവന്നതോടെ ജലീൽ അന്ന് മുന്നറിയിപ്പ് നൽകിയ യാഥാർത്ഥ്യം എത്രത്തോളം ഗൗരവമുള്ളതാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.
പെൺകുട്ടികൾ പൊതുവേദിയിൽ കയറുന്നതിനെ ആശങ്കയോടെ കാണുന്നവർ, എന്തുകൊണ്ട് ലഹരിക്കടത്തുകാർക്കെതിരെ ബഹിഷ്കരണമോ ബോധവൽക്കരണമോ നടത്തുന്നില്ലെന്നും പഠിച്ചുയരുന്ന സ്ത്രീകളെ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്താൻ ആഹ്വാനം ചെയ്യുന്ന മതപണ്ഡിതന്മാർ, അധോലോക ലഹരി സംഘങ്ങളുടെ കരിയർമാരായി യുവാക്കൾ വഴിതെറ്റുന്നത് തടയാൻ തങ്ങളുടെ ആത്മീയ സ്വാധീനം വിനിയോഗിക്കാത്തത് ഇരട്ടത്താപ്പാണെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates