

ആലത്തൂർ: ആറുവയസുകാരൻ ലോറിയിടിച്ച് മരിച്ച കേസിൽ മുപ്പത് വർഷത്തിന് ശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെ (60) ആണ് ചെന്നൈയിലെ മേൽവിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടിയത്. നൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖ് (6) ആണ് 1995 ഡിസംബർ 12-ന് മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചത്. പഴയ ദേശീയപാതയിലെ വാനൂരിൽ വെച്ചായിരുന്നു കുട്ടിയെ പ്രതിയോടിച്ച ലോറി ഇടിച്ചുതെറിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി. തുടർന്ന് കേസിന്റെ വിചാരണനടപടികൾക്കായി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതോടെ ആലത്തൂർ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
വർഷങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എം. മിഥുൻ, സി.പി.ഒ എസ്. ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയുടെ ചെന്നൈയിലെ ഇപ്പോഴത്തെ മേൽവിലാസം തിരിച്ചറിഞ്ഞത്. തുടർന്ന് ആലത്തൂർ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇളന്തമിഴനെ ആലത്തൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates