പാലക്കാട് ജില്ലാ ആശുപത്രി 2028-ഓടെ പൂർണ്ണസജ്ജമാക്കും; നവംബറോടെ പുതിയ കെട്ടിടം പൂർത്തിയാകുമെന്ന് മന്ത്രി

ഇൻകെൽ ഏറ്റെടുത്ത പ്രവൃത്തികൾ 18 മാസത്തിനകം തീർക്കും; ജില്ലാ ആശുപത്രി വികസനത്തിന് എംപി, എംഎൽഎ ഫണ്ടുകൾ ഉപയോഗിക്കുന്നത് പരിഗണിക്കും
Muraleedharan@ Palakkad
Muraleedharan@ Palakkad
Edited By:
Updated on
1 min read

പാലക്കാട്: ജില്ലയിലെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രമായ പാലക്കാട് ജില്ലാ ആശുപത്രിയെ 2028-ഓടെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടി പൂർണ്ണ സജ്ജമാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ജില്ലാ ആശുപത്രിയിൽ നേരിട്ടെത്തി വികസനപ്രവർത്തനങ്ങൾ വിലയിരുത്തുകയും കിഫ്ബി പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത നവംബറോടെ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നും ഇൻകെൽ ലിമിറ്റഡ് ഏറ്റെടുത്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ 18 മാസത്തിനകം പൂർണ്ണമായി തീർക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

നിലവിൽ ജില്ലാ ആശുപത്രി നേരിടുന്ന പ്രധാന പ്രതിസന്ധിയായ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ആവശ്യമായ വേഗത്തിലുള്ള നടപടികൾ വകുപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രി നവീകരണത്തിന് ജനപ്രതിനിധികളുടെ ഫണ്ടുകളും പരിഗണിക്കും ആശുപത്രിയിൽ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ചികിത്സാ സൗകര്യങ്ങളിലും പശ്ചാത്തല വികസനത്തിലും വലിയ ഗുണപരമായ മാറ്റമുണ്ടാകുമെന്ന് അവലോകന യോഗത്തിൽ വിലയിരുത്തി.

നിലവിലുള്ള സർക്കാർ ഫണ്ടുകൾക്ക് പുറമെ, പാലക്കാട്ടെ വികസനത്തിനായി പ്രാദേശിക എംപി , എംഎൽഎ ഫണ്ടുകൾ കൂടി സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് പരിഗണിക്കാൻ ജനപ്രതിനിധികളോട് മന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ ആശുപത്രികൾ മോശമാണെന്ന് വരുത്തിത്തീർക്കാൻ ചില വിദേശ കമ്പനികളും സ്വകാര്യ ആശുപത്രി ലോബികളും വ്യവസ്ഥാപിതമായി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി നിരീക്ഷിച്ചു. വിദേശ കമ്പനികൾ പല സ്വകാര്യ ആശുപത്രികളെയും വിഴുങ്ങുന്ന ഈ കാലഘട്ടത്തിൽ സർക്കാർ മേഖലയിലെ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി പൊതുജനങ്ങൾക്ക് സുരക്ഷിതമായ ചികിത്സാ സംവിധാനം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി, ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ. സരിത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ. ഷീലാദേവി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദു തോമസ്, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. കെ.പി. അഹമ്മദ് അഫ്‌സൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com