

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ അപ്രഖ്യാപിത രാത്രികാല വൈദ്യുതി നിയന്ത്രണത്തെ തുടർന്ന് ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് അത്യാസന്ന നിലയിലായിരുന്ന രോഗിക്ക് ദാരുണാന്ത്യം സംഭവിച്ചതായി പരാതി. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് ശ്വാസം കിട്ടാതെ മരിച്ചത്. കറന്റ് പോയ വിവരം അറിയിക്കാൻ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച കുടുംബത്തോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഹോം നഴ്സും സാമൂഹ്യപ്രവർത്തകയുമായ ചിത്ര അഭയി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും അനാസ്ഥ തുറന്നുകാട്ടി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് കൃഷ്ണനെ ആശുപത്രിയിൽ നിന്ന് ഓക്സിജൻ പിന്തുണയോടെ തുടരണമെന്ന നിലയിൽ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തത്. ഒരു മിനിറ്റ് പോലും ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.
ചിത്ര അഭയിയുടെ ഫേസ്ബുക്ക് കുറിപ്പ് പ്രകാരം, അർദ്ധരാത്രി 12 മണിക്കാണ് വീട്ടിൽ കറന്റ് പോയത്. ഇതോടെ കൃഷ്ണന് ജീവൻ നിലനിർത്തിയിരുന്ന ഓക്സിജൻ കോൺസൺട്രേറ്ററിന്റെ പ്രവർത്തനം നിലച്ചു. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ രോഗിയുടെ ഓക്സിജൻ ലെവൽ വളരെ വേഗം 39-40 ലേക്ക് താഴ്ന്നു. പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ പാലക്കാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് (0491-2537053) വിളിച്ചു. എന്നാൽ, 'എന്തുകൊണ്ട് നിങ്ങൾ ഇൻവെർട്ടർ വാങ്ങിയില്ല' എന്ന നിരുത്തരവാദപരവും ക്രൂരവുമായ മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നാണ് ആരോപണം. കുറച്ചുനേരത്തിന് ശേഷം കറന്റ് വരികയും ഓക്സിജൻ മെഷീൻ വീണ്ടും പ്രവർത്തിപ്പിക്കുകയും ചെയ്‌തെങ്കിലും രോഗിയുടെ നില അതിനോടകം വഷളായിരുന്നു. തുടർന്ന് രാവിലെ ആറ് മണിയോടെ കൃഷ്ണൻ മരണപ്പെടുകയായിരുന്നു.
"ഭരിക്കുന്നവരോട്... നിങ്ങൾ ഈ നാടിനെ ഇരുട്ടിലാക്കുമ്പോൾ നിങ്ങൾ ഓർക്കണം, ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം. എല്ലാവർക്കും ഓക്സിജൻ സിലിണ്ടറും ഇൻവെർട്ടറും വാങ്ങാനുള്ള വരുമാനം ഉണ്ടാകില്ല," ചിത്ര അഭയി വേദനയോടെ ഫേസ്ബുക്കിൽ കുറിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള കെഎസ്ഇ.ബിയുടെ വൈദ്യുതി നിയന്ത്രണവും ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവുമാണ് കൃഷ്ണന്റെ ജീവനെടുത്തതെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates