ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചുകടത്തി: ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ കേസ്

തൃത്താല കൊപ്പം എറയൂർ തിരുവളയനാട് ക്ഷേത്രത്തിലാണ് മോഷണം
Palakkad Temple Theft Case
Palakkad Temple Theft Case
Edited By:
Updated on
1 min read

പട്ടാമ്പി: പാലക്കാട് തൃത്താല കൊപ്പം എറയൂരിലെ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി നിരീക്ഷണ ക്യാമറകൾ തുണികൊണ്ട് മറച്ചുവെച്ച ശേഷം മുൻവശത്തെ ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റി കടത്തിയ സംഭവത്തിൽ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിൽ നടന്ന മോഷണത്തിലാണ് ബിജെപിയുടെ മുതിർന്ന പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കൊപ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ക്ഷേത്ര ഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റായ മച്ചിങ്ങൽ വീട്ടിൽ എം. പരമേശ്വരൻ, ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്റായ ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി സമയത്ത് ക്ഷേത്ര വളപ്പിൽ അതിക്രമിച്ചുകയറിയ പ്രതികൾ മോഷണ ദൃശ്യങ്ങൾ പതിയാതിരിക്കാനായി ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ മറയ്ക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ മുൻഭാഗത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന പ്രധാന ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് മുറിച്ചുമാറ്റി വാഹനത്തിൽ കടത്തിക്കൊണ്ടുപോയി.

എന്നാൽ, ക്യാമറകൾ പൂർണ്ണമായി മറയ്ക്കുന്നതിന് തൊട്ടുമുമ്പ് പ്രതികൾ രണ്ട് സിസിടിവി ക്യാമറകൾക്ക് മുന്നിലെത്തി ലെൻസ് മറയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഡിജിറ്റൽ വീഡിയോ റിക്കോർഡറിൽ പതിഞ്ഞിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും കൊപ്പം പോലീസിൽ തെളിവുസഹിതം പരാതി നൽകുകയുമായിരുന്നു.

സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ, മോഷണം, അതിക്രമിച്ചുകയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി. കടത്തിക്കൊണ്ടുപോയ ഇരുമ്പ് ഗ്രിൽ കണ്ടെത്താനും കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താനുമുള്ള തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

Summary

The Koppam police in Palakkad have registered a criminal case against two local leaders of the Bharatiya Janata Party (BJP) for allegedly trespassing into a temple, tampering with surveillance systems, and cutting away an iron grill gate installed at the shrine's entrance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com