

പാലക്കാട്: കാക്കിയുടെ ഗാംഭീര്യത്തോടൊപ്പം മണ്ണിന്റെ മണവും നെഞ്ചിലേറ്റുന്ന അപൂർവ്വം ചിലരുണ്ട് നമ്മുടെ സേനയിൽ. അവരിലൊരാളാണ് മുട്ടിക്കുളങ്ങര എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ആർ രാഹുൽ . കാവലാളായി യൂണിഫോമിലിറങ്ങുന്ന രാഹുൽ ഡ്യൂട്ടി കഴിഞ്ഞാൽ കൈക്കോട്ടുമായി പാടത്തിറങ്ങുന്ന പച്ചയായൊരു കർഷകനാണ്. രാഹുലിനെ 'കർഷക പൊലീസ്' എന്ന് വിളിച്ചാലും 'പൊലീസ് കർഷകൻ' എന്ന് വിളിച്ചാലും തെറ്റില്ല; രണ്ടും ഒരുപോലെ നെഞ്ചോട് ചേർക്കുന്നതാണ് ഈ ഉദ്യോഗസ്ഥന്റെ ശൈലി.
നല്ലേപ്പിള്ളി സ്വദേശിയായ രാഹുലിന്റെ കുടുംബത്തിന് കൃഷി പാരമ്പര്യമുണ്ടായിരുന്നെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതുവരെ രാഹുൽ ഒരിക്കലും ഒരു കർഷകനായിരുന്നില്ല. അങ്ങനെയിരിക്കെയാണ് 2022-ൽ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ തുടങ്ങിയ പച്ചക്കറിത്തോട്ടത്തിന്റെ ഇൻചാർജ് ചുമതല രാഹുലിലേക്ക് വന്നുചേരുന്നത്. പിന്നീട് ക്യാമ്പിൽ പൂകൃഷി തുടങ്ങിയപ്പോഴും അതിന്റെ നേതൃത്വവും രാഹുലിനായിരുന്നു. ചുമതലയുടെ ഭാഗമായി തുടങ്ങിയ ആ പരിചരണം രാഹുലിലെ കർഷകനെ തൊട്ടുണർത്തി. തോട്ടം നനച്ചും വളമിട്ടും മണ്ണിലിറങ്ങിയതോടെ കൃഷിയുടെ മാന്ത്രികത രാഹുലിന്റെ മനസ്സിൽ വല്ലാത്തൊരു കുളിർമ്മയായി വേരുറപ്പിച്ചു.
ക്യാമ്പിലെ വിജയത്തിന് പിന്നാലെയാണ് സ്വന്തം നിലയിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം രാഹുലിലുണ്ടാകുന്നത്. അങ്ങനെ ചിറ്റൂർ കോണംപുള്ളിയിലുള്ള 30 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ഇത്തവണത്തെ ഓണം മുന്നിൽക്കണ്ട് ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. തൈ നടീൽ മുതൽ മണ്ണ് കൂട്ടലും വളമിടലും നനയ്ക്കലുമെല്ലാം സ് ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങൾ കൃത്യമായി വിനിയോഗിച്ച് രാഹുൽ തന്നെ നേരിട്ടാണ് ചെയ്തത്. പൊലീസുകാരന്റെ ചിട്ടയും അച്ചടക്കവും കണ്ട് ഭയന്നിട്ടാണോ എന്തോ, ചെടികളെല്ലാം കൃത്യസമയത്ത് തന്നെ പുഷ്പിച്ച് അറ്റൻഷനിൽ ചിരിച്ചുനിൽക്കുകയാണ് ഇപ്പോൾ.
ഓണക്കാലത്ത് പൂക്കൾക്ക് പൊതുവിപണിയിൽ കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ വില ഉയരുമ്പോൾ, തന്റെ അധ്വാനത്തിന്റെ വിളവ് പരിചയക്കാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വെറും 150 രൂപയ്ക്കാണ് രാഹുൽ നൽകുന്നത്. ലാഭത്തിനപ്പുറം കൃഷിയോടുള്ള സ്നേഹമാണ് ഇതിന് പിന്നിൽ. മാഞ്ചിറ എൽപി സ്കൂൾ അധ്യാപികയായ ഭാര്യ ശിശിര പി.എസും രാഹുലിന്റെ അച്ഛനും കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. ഒപ്പം തോട്ടത്തിൽ വിരിഞ്ഞ പൂക്കളെപ്പോലെ ചിരിച്ചുല്ലസിക്കുന്ന രണ്ട് കുഞ്ഞു മക്കളായ ഋദ്വികയും സദ്വികയും രാഹുലിന്റെ കൃഷിയിടത്തിലെ വലിയ സന്തോഷങ്ങളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates