

പാലക്കാട്: രാജ്യത്തെ 69 റെയിൽവേ ഡിവിഷനുകളുടെ സമഗ്ര പ്രകടനം വിലയിരുത്തുന്ന ഓൾ ഇന്ത്യ കീ പെർഫോമൻസ് ഇൻഡിക്കേറ്റർ (KPI) റാങ്കിംഗിൽ രണ്ടാം സ്ഥാനം നേടി പാലക്കാട് റെയിൽവേ ഡിവിഷൻ. റാങ്കിംഗ് സംവിധാനം നിലവിൽ വന്നതിനുശേഷമുള്ള ഡിവിഷന്റെ ഏറ്റവും മികച്ച നേട്ടമാണിതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട് അറിയിച്ചു. കൂടാതെ, 2025 കലണ്ടർ വർഷത്തെ ജനറൽ മാനേജേഴ്സ് എഫിഷ്യൻസി ഷീൽഡും ഡിവിഷൻ സ്വന്തമാക്കി.
2026-27 സാമ്പത്തിക വർഷത്തിൽ ജൂലൈ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ 3 കോടി (30 മില്യൺ) യാത്രക്കാരാണ് പാലക്കാട് ഡിവിഷൻ വഴി യാത്ര ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 3.2 ശതമാനത്തിന്റെ വളർച്ചയാണിത്. യാത്രാ വരുമാനം 13% വർദ്ധനവോടെ 400 കോടി രൂപ കടന്നു. മൊത്തം വരുമാനം പാസഞ്ചർ വിഭാഗത്തിൽ മാത്രം 655 കോടി രൂപയിലെത്തി. 2026 ഏപ്രിൽ-ജൂലൈ കാലയളവിൽ 2.504 മില്യൺ ടൺ ചരക്ക് കയറ്റി അയച്ചു (11.9% വർദ്ധനവ്).
റിസർവ് ചെയ്യാത്ത ടിക്കറ്റുകളിൽ 89 ശതമാനവും റെയിൽവൺ (, എ.ടി.വി.എം , മൊബൈൽ യു.ടി.എസ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴിയാണ് വിതരണം ചെയ്തത്. റിസർവേഷൻ കൗണ്ടറുകളിലെ ഡിജിറ്റൽ പണമിടപാടുകൾ 60 ശതമാനമായും അൺറിസർവ്ഡ് കൗണ്ടറുകളിൽ 40 ശതമാനമായും ഉയർന്നു. 26 സ്റ്റേഷനുകളിലായി പ്രവർത്തിക്കുന്ന 112 എ.ടി.വി.എമ്മുകൾ വഴി മാത്രം അൺറിസർവ്ഡ് ടിക്കറ്റുകളുടെ 70 ശതമാനത്തോളം വിറ്റഴിക്കാൻ സാധിച്ചു.
യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 945 പ്രത്യേക സർവീസുകൾ നടത്തുകയും തിരക്കുള്ള സമയങ്ങളിൽ 90 അധിക കോച്ചുകൾ അനുവദിക്കുകയും ചെയ്തു. 12 പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചതിനൊപ്പം 8 സർവീസുകൾ സ്ഥിരപ്പെടുത്തുകയും 5 സർവീസുകൾ നീട്ടുകയും ചെയ്തു. പ്രധാന മെയിൽ/എക്സ്പ്രസ് ട്രെയിനുകൾക്ക് 26 പുതിയ സ്റ്റോപ്പുകളും അനുവദിച്ചു.
ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി 300 പോയിന്റുകളും ക്രോസിംഗുകളും ഇതിനകം മാറ്റിസ്ഥാപിച്ചതായും റെയിൽവേ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates