പാലക്കാട്: ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയ നീറ്റ് (NEET), സി.ബി.എസ്.ഇ (CBSE) പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചുവെന്നാരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരത്തിന് പാലക്കാട് ജില്ലയും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. ‘പാലക്കാട് മുന്നോട്ട്’ എന്ന പ്രാദേശിക ജനകീയ കൂട്ടായ്മയിലെ പ്രവർത്തകരുടെ നേതൃത്വത്തിലാണ് സി.ജെ.പി.യുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നഗരത്തിലെ പ്രധാന കേന്ദ്രമായ കോട്ടമൈതാനത്തെ അഞ്ചുവിളക്ക് പരിസരത്ത് പ്രത്യേക ധർണ്ണ സംഘടിപ്പിച്ചത്. ദേശീയ പതാകയും പഠന പുസ്തകങ്ങളും കൈകളിൽ ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ തൊഴിലില്ലാത്ത യുവജനങ്ങളെ ‘പാറ്റകൾ’ എന്ന രീതിയിൽ പരസ്യമായി പരാമർശിച്ചുവെന്ന ആക്ഷേപത്തെയും വിവാദങ്ങളെയും തുടർന്നാണ് ദേശീയ തലത്തിൽ കോക്രോച്ച് ജനതാ പാർട്ടി രൂപം കൊണ്ടതെന്ന് ധർണ്ണയിൽ പങ്കെടുത്ത പ്രവർത്തകർ വ്യക്തമാക്കി. ഡൽഹിയിലെ ജന്തർ മന്തറിൽ ഈ പുതിയ പാർട്ടി നടത്തുന്ന പ്രക്ഷോഭം ഇന്ന് രാജ്യത്തെ യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും യഥാർത്ഥ പ്രതിഷേധ വികാരങ്ങൾ പ്രതിഫലിക്കുന്ന വലിയൊരു വേദിയായി മാറിയിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധ ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ദുർബലപ്പെട്ടിരിക്കുകയാണെന്നും, വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന കടുത്ത പ്രതിസന്ധികൾക്കും തുടർച്ചയായ പരീക്ഷാ ക്രമക്കേടുകൾക്കും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി സ്ഥാനമൊഴിയണമെന്നും ധർണ്ണയിൽ സംസാരിച്ച വിവിധ നേതാക്കൾ ആവശ്യപ്പെട്ടു.
കോട്ടമൈതാനത്ത് നടന്ന പ്രതിഷേധ ധർണ്ണയിൽ ഡോ എംഎൻ അനുവറുദ്ധീൻ, എം ഉണ്ണികൃഷ്ണൻ, എഎച്ച് അബ്ദുൽ ജലീൽ, പി വിജയൻ, എൻ. ഷബീന, പദ്മാവതി, പി. ജയരാമൻ, സി. ഉണ്ണികൃഷ്ണൻ, കെ. മണി എന്നിവർ സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates