ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതര പരിക്ക്; വൈദ്യുതി വിച്ഛേദിച്ചെങ്കിലും മരം മാറ്റാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ആക്ഷേപം
Thomas
Thomas
Edited By:
Updated on
1 min read

ചാലക്കുടി: റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേക്ക് വീണുകിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികനായ വൃദ്ധൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ വീട്ടിൽ തോമസ് (65) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെ അഞ്ച് മണിയോടെ ചാലക്കുടി തൂമ്പാക്കോട് വെച്ചായിരുന്നു അപകടം . സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കെതിരെ പ്രദേശത്ത് കടുത്ത ജനരോഷം ഉയരുകയാണ്.

വൈദ്യുതി വിച്ഛേദിച്ചു, പക്ഷെ മരം റോഡിൽ തന്നെയിട്ടു

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡിന് കുറുകെ പോകുന്ന ഇലക്ട്രിക് കമ്പികളിലേക്ക് മരം ഒടിഞ്ഞുവീണത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. മരം വീണ വിവരമറിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തുകയും അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

എന്നാൽ വൈദ്യുതി ഓഫാക്കിയ ശേഷം റോഡിന് കുറുകെ അപകടാവസ്ഥയിൽ കിടന്ന മരം മുറിച്ചുമാറ്റാനോ, തദ്ദേശവാസികളെയോ ജനപ്രതിനിധികളെയോ വിവരം അറിയിക്കാനോ കെ.എസ്.ഇ.ബി ജീവനക്കാർ തയ്യാറായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രാത്രി മുഴുവൻ മരം അതേപടി റോഡിന് കുറുകെ കിടക്കുകയായിരുന്നു.

കപ്പ വലിക്കാൻ പോയ സഹോദരങ്ങൾക്ക് ദുരന്തം

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീട്ടിൽ നിന്നും കപ്പ വലിക്കുന്ന ജോലിക്കായി സ്കൂട്ടറിൽ പോവുകയായിരുന്നു തോമസും സഹോദരൻ പൗലോസും. വെളിച്ചക്കുറവ് കാരണം റോഡിന് കുറുകെ ഇലക്ട്രിക് കമ്പിയിൽ തങ്ങിനിൽക്കുകയായിരുന്ന മരം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല.

നിയന്ത്രണം വിട്ട സ്കൂട്ടർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരൻ പൗലോസ് നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com